ചികിത്സ സംവിധാനം പരിമിതം; ദുരിതമൊഴിയാതെ വൃക്കരോഗികള്‍

-തൊടുപുഴ, ഇടുക്കി, കട്ടപ്പന ഗവ. ആശുപത്രികളിൽ മാത്രമാണ് ഡയാലിസിസ് സൗകര്യം അടിമാലി: വൃക്കരോഗ പ്രതിരോധത്തിനും രോഗബാധിതരുടെ ചികിത്സക്കും ജില്ലയിൽ കൂടുതല്‍ സംവിധാനം വേണമെന്ന് ആവശ്യം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലായി 15 ഇടങ്ങളിലാണ് ഡയാലിസിസ് സൗകര്യം ഉള്ളത്. ഇതില്‍ തൊടുപുഴ, ഇടുക്കി ജില്ല ആശുപത്രികളിലും കട്ടപ്പന താലൂക്ക് ആശുപത്രിയിലും മാത്രമാണ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിൽ 431 രോഗികൾ ചികിത്സ തേടുന്നു. ജില്ലയില്‍നിന്നുള്ള ആയിരത്തിനടുത്ത് രോഗികള്‍ ചികിത്സക്കായി എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളെയും ആശ്രയിക്കുകയാണ്. സ്വകാര്യമേഖലയിൽ 1200 മുതല്‍ 2000 രൂപ വരെയാണ് രോഗികളില്‍നിന്ന് ഈടാക്കുന്നത്. മാസം അഞ്ചും പത്തും ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം വര്‍ധിപ്പിച്ചും കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും സൗകര്യമൊരുക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഏഴുലക്ഷത്തോളം രൂപയാണ് ഡയാലിസിസ് യന്ത്രത്തിന്‍റെ വില. അടിമാലി താലൂക്ക് ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷമായി ഇതാണ് സ്ഥിതി. ഇതിന് പുറമെ നേത്ര ശസ്ത്രക്രിയ തിയറ്റര്‍, ബ്ലഡ് ബാങ്ക് എന്നിവയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.