പുഴയോര ബൈപാസ്: സ്ഥലമെടുപ്പ് നടപടി പൂർത്തിയായി

തൊടുപുഴ: നഗരത്തോട് ചേര്‍ന്ന് പുഴയോര ബൈപാസിന്‍റെ സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയായി. ഇതോടെ നിർമാണം വേഗത്തിലായി. സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര തുക കഴിഞ്ഞ ദിവസം കൈമാറി. കോലാനി-വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച് തൊടുപുഴയാറിന്‍റെ തീരത്തുകൂടി തൊടുപുഴ-പാലാ റോഡിലെ ധന്വന്തരി ജങ്ഷനിൽ എത്തുന്നതാണ് പുതിയ ബൈപാസ്. 1.7 കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. പുഴയോരത്തിന്‍റെ സൈഡ് കെട്ടി സുരക്ഷിതമായും പുഴയുടെ സൗന്ദര്യം ആസ്വദിക്കത്തക്ക വിധത്തിലുമാണ് നിര്‍മാണം. ബൈപാസ് റോഡുകളുടെ നാടായ തൊടുപുഴയിലെ എട്ടാമത്തെ ബൈപാസാണ് ഇത്. വാഹന ഗതാഗതത്തിന് പുറമെ വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസിന്‍റെ രൂപകല്‍പന. റോഡ് ഫോര്‍മേഷനും കലുങ്കിന്‍റെ നിര്‍മാണവും പൂര്‍ത്തിയാകാറായി. പ്രഭാത സവാരിക്കാര്‍ക്കായി പുഴയോരത്തുകൂടി രണ്ടുമീറ്റര്‍ വീതിയില്‍ ജോഗിങ് ട്രാക്ക് നിര്‍മിക്കും. റോഡിന്‍റെ മുഴുവന്‍ ഭാഗത്തും പുഴയുമായി തിരിച്ച് കുളിക്കടവുകള്‍ ഒഴിവാക്കി ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കും. അലങ്കാര വഴിവിളക്കുകളും സ്ഥാപിക്കും. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 6.30 കോടിയാണ് ബൈപാസ് നിര്‍മാണ ചെലവ്. പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളില്‍ കുടുംബമായി എത്തി സമയം ചെലവഴിച്ച് പുഴയുടെ പ്രകൃതിരമണീയത ആസ്വദിക്കുന്നതുമുള്‍പ്പെടെ വിവിധോദ്ദേശ പദ്ധതിയാണ് പുതിയ ബൈപാസ്. TDL BYPASS പുഴയോര ബൈപാസിന്‍റെ നിർമാണം പുരോഗമിക്കുന്നു കെസ്‌ഫോമ സംസ്ഥാന സമ്മേളനം മൂന്നാറില്‍ തൊടുപുഴ: കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആന്‍ഡ് ഓയില്‍ മില്ലേസ് അസോ. (കെസ്‌ഫോമ) സംസ്ഥാന സമ്മേളനം ഞായറാഴ്ച മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് എം.എം. മണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. 600 പ്രതിനിധികള്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെ.ബി.എം. അന്‍സാര്‍ അടിമാലി, ഇടുക്കി ജില്ല പ്രസിഡന്‍റ് തങ്കച്ചന്‍ കരിങ്കുന്നം, എറണാകുളം ജില്ല പ്രസിഡന്‍റ് എം.എസ്. ഉദയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ജിജോ കുരുവിള എല്ലക്കല്‍, തൊടുപുഴ താലൂക്ക് ട്രഷറര്‍ കരീം ഇടവെട്ടി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.