താമസിക്കാനാളില്ല; പീരുമേട്ടിലെ സർക്കാർ ക്വാർേട്ടഴ്സുകൾ നശിക്കുന്നു

പീരുമേട്: താമസിക്കാൻ ജീവനക്കാരില്ലാതെ സർക്കാർ ക്വാർട്ടേഴ്സുകൾ നശിക്കുന്നു. ബ്രിട്ടിഷ്കാർ നിർമിച്ച ബംഗ്ലാവുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഇതിൽപ്പെടുന്നു. റവന്യൂ, പൊതുമരാമത്ത്, വിൽപന നികുതി, വിദ്യാഭ്യാസം, ട്രഷറി, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെ നിരവധി കെട്ടിടങ്ങളാണ് നശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ, തഹസിൽദാർ എന്നിവർക്ക് അനുവദിച്ചിട്ടുള്ളത് ബ്രിട്ടിഷുകാർ നിർമിച്ച കൂറ്റൻ ബംഗ്ലാവാണ്. തണുപ്പുകാലത്ത് മുറി ചൂടാക്കാൻ ബ്രിട്ടീഷ് മാതൃകയിലെ ഫയർപ്ലേസ് ഉൾപ്പെടെ കെട്ടിടങ്ങളാണ് നശിക്കുന്നത്. വിൽപന നികുതി വകുപ്പിൻെറ മൂന്ന് കെട്ടിടങ്ങൾ, റവന്യൂ വകുപ്പിൻെറ എട്ട്, ട്രഷറിയുടെ ഏഴ്, ബ്ലോക്ക് പഞ്ചായത്തിൻെറ ഗവ. ഹൈസ്കൂൾ എന്നിങ്ങനെയാണ് ആൾത്താമസമില്ലാതെ നശിക്കുന്ന കെട്ടിടങ്ങളുടെ കണക്ക്. ഇതിൽ മിക്കവയുടെയും മേൽക്കൂര, കതക്, ജനലുകൾ എന്നിവ മോഷ്ടിക്കപ്പെട്ടു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ നാല് ക്വാർട്ടേഴ്സുകൾ നിലംപൊത്തി. പൊതുമരാമത്ത് വകുപ്പിൻെറ തോട്ടാപ്പുര റോഡിലെ രണ്ട് കൂറ്റൻ കെട്ടിടങ്ങളുടെ ഉരുപ്പടികൾ മോഷ്ടിച്ചു. സർക്കാർ കെട്ടിടത്തിലെ വിലമതിക്കുന്ന ജനൽ കട്ടിള, സീലിങ് തുടങ്ങിയവ മോഷണം പോയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിച്ചിട്ടില്ല. താലൂക്ക് ആസ്ഥാനമായ പീരുമേട്ടിൽ 30ൽപരം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നു. സർക്കാർ ജീവനക്കാർ ഓഫിസിൻെറ എട്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കണമെന്നാണ് നിയമം. എന്നാൽ, 80 കിലോമീറ്ററിലധികം ദൂരത്തിൽനിന്ന് വരെ ജീവനക്കാർ പ്രതിദിനം എത്തുന്നു. രാവിലെ 11 മണിയോടെ എത്തുന്ന ഇവർ വൈകീട്ട് നാല് മണിക്ക് മുമ്പ് സ്ഥലംവിടും. കോട്ടയത്തുനിന്ന് രാവിലെ പുറപ്പെട്ട് രാവിലെ 10.45 പീരുമേട്ടിൽ എത്തുകയും വൈകീട്ട് നാലിന് തിരിച്ചുപോകുന്ന സ്വകാര്യ ബസിൽ ജീവനക്കാർ മടങ്ങുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. ക്വാർട്ടേഴ്സുകൾ ഉണ്ടായിട്ടും ഇവിടെ താമസിക്കാതെ പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ ഓഫിസിൽ വൈകിയെത്തി നേരത്തേ പോകുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.