ദുരന്ത മേഖലകളിൽ കൃഷി മന്ത്രി സന്ദർശിച്ചു

ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ രീതിയിൽ എല്ലാ സഹായവും സർക്കാറിൻെറ ഭാഗത്തുനിന്നും നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ചു. കൊക്കയാർ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. ജില്ലയിലെ അമലഗിരി, നിർമലഗിരി, നാരകം പുഴ, പൂവഞ്ചി, കൊടികുത്തി എന്നീ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. എം.എൽ.എമാരായ വാഴൂർ സോമൻ, സെബാസ്റ്റിൻ കുളത്തിങ്കൽ എന്നിവരും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കൃഷി നാശനഷ്ടങ്ങൾ കർഷകർക്ക് ഓൺലൈനായോ, അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവ മുഖേനയോ രേഖപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്. കൃഷിനാശമുണ്ടായി പത്ത് ദിവസത്തിനകം തന്നെ അപേക്ഷകൾ ഓൺലൈനായി നൽകണം. 30 ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അർഹമായ ആനുകൂല്യത്തിനുള്ള ശിപാർശ സർക്കാറിലേക്ക് കൈമാറണമെന്ന് മന്ത്രി നിർദേശിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൃഷിവകുപ്പ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൃഷി മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൃഷി ഭൂമി പൂർവ നിലയിലാക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കും. മണ്ണു സംരക്ഷണ വകുപ്പ് ഇതിനുവേണ്ട പ്രവർത്തനങ്ങൾ ആലോചിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സർക്കാർതലത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.