കെ.എസ്.ആര്‍.ടി.സി ടൂറിസം പാക്കേജ്; തിരിച്ചടിയെന്ന് ടൂറിസ്റ്റ് ബസ് ഉടമകൾ

ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, പ്രദേശിക ട്രക്കിങ് ജീപ്പ്, ടാക്‌സികള്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രതിസന്ധി ബാധിച്ചതായി ബന്ധപ്പെട്ടവർ അടിമാലി: അടിക്കടിയുണ്ടാകുന്ന ഡീസല്‍ വിലവർധനവും കോവിഡും തീര്‍ത്ത പ്രതിസന്ധിയില്‍ ടൂറിസം മേഖലയിലേക്ക് കടക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം സ്വകാര്യ ടൂറിസ്റ്റ് ബസ് വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് ആക്ഷേപം. ഡീസല്‍ വിലവര്‍ധനവിന് പുറമെ വന്‍തുക ടാക്‌സും സ്‌പെയര്‍പാര്‍ട്സും അടക്കം താങ്ങാനാവാത്ത വിലവര്‍ധനവുംമൂലം നട്ടംതിരിയുന്ന ടൂറിസ്‌റ്റ് ബസ് വ്യവസായത്തെ കെ.എസ്.ആർ.ടി.സിയുടെ നടപടി ദോഷകരമായി ബാധിച്ചെന്ന് ഉടമകൾ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക പാക്കേജുകളോടെ ദീർഘദൂര സർവിസ് നടത്തിയും ഗ്രാമീണ ടൂറിസം മുന്നില്‍കണ്ട് ഇത്തരത്തില്‍ പ്രാദേശിക സർവിസുകള്‍ ആരംഭിച്ചുമാണ് കെ.എസ്.ആര്‍.ടി.സി ഈ മേഖലയില്‍ കാലുറപ്പിക്കുന്നത്. ഇതിനുപുറമെ ബസുകളില്‍ പാര്‍പ്പിട സൗകര്യവും ഡിപ്പോകള്‍ കേന്ദ്രീകരിച്ച് ഭക്ഷണ സൗകര്യവും അടക്കം കൂടുതല്‍ ശ്രദ്ധ കെ.എസ്.ആര്‍.ടി.സി നല്‍കുേമ്പാള്‍ ദീര്‍ഘദൂര, ഗ്രാമീണ, അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്നു. ഇത് കടുത്ത യാത്രപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടെ സ്‌കൂളുകള്‍ തുറക്കാന്‍ തയാറെടുക്കുബോള്‍ ഗ്രാമീണ സര്‍വിസുകള്‍ നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സിയുടെ നടപടി വിദ്യാര്‍ഥികളുടെ യാത്രയും പ്രതിസന്ധിയിലാക്കും. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിൽ സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു. വിജയകരമായതോടെ ഗ്രാമീണ മേഖലയിലെ ടൂറിസം പോയൻറുകളിലേക്ക് പ്രത്യേക സര്‍വിസുകള്‍ ആരംഭിച്ചത്. ഇതും വിജയകരമായതോടെ ഗ്രാമീണ സര്‍വിസുകള്‍ വെട്ടിക്കുറച്ച് ടൂറിസം മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തൃശൂരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഭക്ഷണസൗകര്യങ്ങളോടെ പ്രത്യേക ബസ് സജ്ജീകരിച്ചു. പിന്നീട് കടല്‍കാണാനും കെ.എസ്.ആര്‍.ടി എന്ന പദ്ധതിയും നടപ്പാക്കി. മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് തുടങ്ങിയ ആദ്യ ട്രിപ്പും വിജയിച്ച സന്തോഷത്തിലാണ് കെ.എസ്.ആര്‍.ടി.സി. 1000 രൂപയുടെ പാക്കേജില്‍ മൂന്നാറിലെത്തിക്കുന്നവരെ ഒരുദിവസം മൂന്നാര്‍ ചുറ്റിക്കാണാന്‍ അവസരം ഒരുക്കുന്നു. യാത്രക്ക് തുടക്കംകുറിച്ച സ്ഥലത്തുതന്നെ തിരികെ എത്തിക്കും. ഇതോടെ ടൂറിസ്റ്റ് വ്യവസായത്തോടൊപ്പം വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, പ്രദേശിക ട്രക്കിങ് ജീപ്പ് ടാക്‌സികള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇതിൻെറ പ്രതിസന്ധി ബാധിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.