തോമസ് ജോസ് കട്ടപ്പന: വിലയിടിവും തൊഴിലാളി ക്ഷാമവും മൂലം ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് നിങ്ങുന്നതിനിടെ കൃഷിക്ക് നാശംവിതച്ച് വേനൽച്ചൂടും കീടബാധയും. ഒപ്പം വിലയിടിക്കാൻ റീ പൂളിങ്ങും വ്യാപാരികളുടെയും ലേല ഏജൻസികളുടെയും കള്ളക്കളിയും. 2019ൽ കിലോക്ക് 7500 രൂപവരെയുണ്ടായിരുന്ന ഏലക്കാക്ക് ഇപ്പോൾ ശരാശരി 1200 രൂപയാണ് വില. കൈവിലയ്ക്ക് ഏലക്കായ എടുക്കുന്ന കച്ചവടക്കാർ കർഷകർക്ക് നൽകുന്നത് 1000 രൂപയിൽ താഴെ. പുറ്റടി സ്‌പൈസസ് പാർക്കിൽ കഴിഞ്ഞദിവസം നടന്ന ലേലത്തിൽ വിൽപനക്കായി പതിച്ച 98610 കിലോ ഏലക്ക മുഴുവനായും വിറ്റുപോയപ്പോൾ കൂടിയ വില 2053 രൂപയും ശരാശരി വില 1487.27 രൂപയും കുറഞ്ഞത് 906 രൂപയും ആയിരുന്നു. കിലോക്ക് 2000 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ആദായകരമാകൂ. തൊഴിലാളിക്ഷാമമാണ് കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി. യഥാസമയം വളവും കിടനാശിനികളും നൽകിയില്ലെങ്കിൽ ഏലച്ചെടികൾ നശിക്കും. വിളവെടുപ്പ് വൈകിയാൽ കായ് കൊഴിഞ്ഞ് കനത്ത നഷ്ടമുണ്ടാകും. മുമ്പ് തമിഴ്നാട്ടിൽനിന്ന് ധാരാളം തൊഴിലാളികൾ കേരളത്തിലെ ഏലത്തോട്ടങ്ങളിൽ എത്തിയിരുന്നു. ഇന്ന് അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം അന്തർസംസ്ഥാനക്കാരെ കിട്ടാതെ വന്നതോടെ മിക്ക തോട്ടങ്ങളിലും തൊഴിലാളികളില്ല. ഒരിക്കൽ കൃഷിനശിച്ചാൽ ആവർത്തനകൃഷി നടത്തി വിളവെടുപ്പിന് പാകമാകാൻ കുറഞ്ഞത് രണ്ടുവർഷം കഴിയണം. വേനൽമഴ യഥാസമയം ലഭിക്കാതെ വന്നതോടെ ചൂടിൻെറ ആധിക്യംമൂലം ചെടികൾ കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഏലച്ചെടിയുടെ തണ്ട് കനത്ത ചൂടിൽവാടി വീഴുകയാണ്. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിലെ ഭൂരിഭാഗം ചെടികളും നശിച്ചു. മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതോടെ ബാങ്കുകൾ കാർഷിക വായ്പകളിൽ ജപ്തി നടപടി തുടങ്ങും. ഇതോടെ കർഷകർ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഉൽപാദനക്കുറവും വേനലും മൂലം വിപണിയിൽ ഏലത്തിന് നല്ല ഡിമാൻഡ് ഉണ്ടായിട്ടും വില ഒരുപരിധിയിൽ കൂടാതെ നിൽക്കുന്നത് ലേല ഏജൻസികളുടെ റീ പൂളിങ്ങും കച്ചവടക്കാരുടെ കുതന്ത്രങ്ങളും മൂലമാണ്. ഏലത്തിന് കിലോഗ്രാമിന് 2000 രൂപയിൽ കുടുതൽ വില ലഭിക്കേണ്ട സമയമാണിത്. ലേലത്തിന് കർഷകർ പതിക്കുന്ന എലക്കായ് എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിക്കുകയും ഈ ഏലക്കായ് വീണ്ടും ലേലത്തിൽ പതിക്കുകയും ചെയ്യുന്നു. ഇതുവഴി ഏലക്ക സുലഭമാണെന്ന് വരുത്തി വില രണ്ടായിരത്തിന് മുകളിൽ എത്തുന്നത് തടയുകയാണ് ലേല ഏജൻസികൾ. ഉത്തരേന്ത്യൻ വ്യാപാരികളും ലേല ഏജൻസികളും ചേർന്ന് നടത്തുന്ന കള്ളക്കളിയിലൂടെ കർഷകന് ലഭിക്കേണ്ട ലാഭം ചോർത്തുകയാണ്. പരമാവധി ലാഭം നേടാൻ കർഷകരിൽനിന്ന് കഴിയുന്നത്ര വിലകുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. ഏലത്തിന് തറവില പ്രഖ്യാപിക്കുകയാണ് ഇതിനെ മറികടക്കാനുള്ള ഏക പോംവഴി. സ്പൈസസ് ബോർഡാകട്ടെ ഇതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കാലാവസ്ഥ മാറ്റവും തെറ്റായ മരുന്നുപ്രയോഗങ്ങളും മൂലം ഏലത്തോട്ടങ്ങളിൽ കീടബാധ വ്യാപകമാണ്. വേരുപുഴു, നിമാവിര, മീലിമൂട്ട തുടങ്ങിയവയുടെ ആക്രമണമാണ് പ്രധാന വെല്ലുവിളി. വേരുപുഴുവിൻെറ ആക്രമണംമൂലം മഞ്ഞളിപ്പ് ബാധിച്ച് ഇലകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയുണ്ട്. വേരുപുഴുക്കൾ ചെടിയുടെ വേര് നശിപ്പിക്കുന്നതിനാൽ ഉൽപാദനം ഗണ്യമായി കുറയും. ഒരുചെടിയിൽ കീടബാധയുണ്ടായാൽ മറ്റ് ചെടികളിലേക്കും വേഗത്തിൽ വ്യാപിക്കും. മേയ്-ജൂൺ, സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ഇപ്പോൾ പലയിടങ്ങളിലും കാണപ്പെടുന്നത്. ചിത്രം: TDL104 Elam ഉണങ്ങിയ ഏലച്ചെടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.