ഓഫ്റോഡ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ പായുന്നു; അപകടം പെരുകുന്നു

പീരുമേട്: ഓഫ് റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ പതിവായി അപകടങ്ങൾക്കിടയാക്കിയിട്ടും ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച. വാഗമൺ, പരുന്തുംപാറ, മദാമ്മക്കുളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികളുമായി ഇത്തരം വാഹനങ്ങൾ പായുന്നത്. പുൽമേടുകളിൽ ജിപ്പ് ഓടിച്ചുകയറ്റിയും ഗട്ടർ നിറഞ്ഞ ഇടറോഡുകളിൽ അമിതവേഗത്തിൽ ഓടിച്ചുമാണ് സാഹസികത. സഞ്ചാരികളിൽനിന്ന് അമിതകൂലി വാങ്ങിയാണ് ഓഫ്റോഡ് ജീപ്പുകളുടെ ഈ സവാരി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ചൊവ്വാഴ്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ 11പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ജനുവരിയിൽ വാഗമൺ ഉളുപ്പുണിയിൽ ഓഫ് റോഡ് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വാഗമണ്ണിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. 40ൽപരം വിനോദസഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം ഓഫ് റോഡ് സവാരിക്കിടെ നിയന്ത്രണംവിട്ട ജീപ്പ് പാലത്തിൽനിന്ന് പുഴയിൽവീണ് ആറുപേർക്ക് പരിക്കേറ്റു. വാഗമണ്ണിൽനിന്ന് ഉളുപ്പുണിയിലേക്കാണ് ഓഫ് റോഡ് സഞ്ചാരം. ജീപ്പുകളിൽ അമിതമായി സഞ്ചാരികളെ കുത്തിനിറച്ച് ചെറിയ പാതകളിലൂടെ വേഗത്തിൽ പായുമ്പോൾ നിയന്ത്രണംവിട്ട് വാഹനം മറിഞ്ഞാണ് ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.