അടിമാലി: യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജിനെ ശത്രുത മനോഭാവത്തോടെ തകര്‍ത്തുകളയുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതതെന്നും ഇതടക്കം ഇടുക്കിയുടെ കാര്യത്തിലെ ഓരോ നടപടിയും നീതികേടും ദ്രോഹവുമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിക്കാര്‍ക്ക് ഇപ്പോഴും മെഡിക്കല്‍ കോളജില്ല. 60 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാക്കി. അഞ്ചുവര്‍ഷം കൊണ്ട് 300-350 മെറിറ്റ് സീറ്റുകള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അഞ്ചുവര്‍ഷം പാഴാക്കുകയാണ് ചെയ്തത്. 5000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 2019-20 ബജറ്റിലാണ്. ഒരു പൈസ ചെലവാക്കിയില്ല. ഒന്നും ചെയ്തതുമില്ല. ഇടുക്കിക്കാരെ പറഞ്ഞുപറ്റിക്കുകയാണ് സർക്കാർ ചെയ്തത്. മനുഷ്യനിർമിത പ്രളയമാണ് 2018ലുണ്ടായത്. പകരം വീട് െവച്ചുനല്‍കുമെന്നും കൃഷിഭൂമി കൃഷിയോഗ്യമാക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നുമൊക്കെ വലിയ വാഗ്ദാനം നൽകിയതും മാത്രം മിച്ചം. റീബില്‍ഡ് കേരള പൂര്‍ണ പാരാജയമായി. ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടതുസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോള്‍ ഇതിന് പരിഹാരമുണ്ടാക്കും. 1964 ഭൂവിനിയോഗ ചട്ടങ്ങളില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് ഭേദഗതി വരുത്തും. ഇത് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. വനാതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാട്ടിലെ മുഴുവന്‍ ഗ്രാമങ്ങളെയും ബഫര്‍ സോണില്‍നിന്ന് കേന്ദ്ര വനം-പരിസ്ഥിതി വിഭാഗം ഒഴിവാക്കി. എന്നാല്‍, കേരളത്തിലെ ജനവാസ കേന്ദ്രങ്ങള്‍പോലും ബഫര്‍ സോണില്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു വികസനവും നടക്കാത്ത കേരളത്തില്‍ ഇടതുമുന്നണിയുടെ വികസന മുന്നേറ്റയാത്രക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും വികസനത്തിൻെറ പേരില്‍ ജാഥ നടത്തിയാല്‍ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. പൗരപ്രമുഖരുമായി സംവദിച്ച് പ്രതിപക്ഷനേതാവ് അടിമാലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ ആശയവിനിമയ പരിപാടി നടന്നു. യു.ഡി.എഫ് ഒരുക്കുന്ന ജനകീയ മാനിഫെസ്‌റ്റോക്കായി മികച്ച നിര്‍ദേശങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നുവന്നത്. ആരോഗ്യ-കാര്‍ഷിക-സാംസ്‌കാരിക-സാമുദായിക-സന്നദ്ധ സംഘടനകളിലെ പ്രമുഖര്‍ പങ്കെടുത്തു. ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും ക്ഷീര കര്‍ഷകര്‍ക്ക് പ്രതേക പാക്കാജുകള്‍ നല്‍കി ക്ഷേമത്തിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും ഫാ. നമ്പ്യാപറമ്പില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി അടക്കം ഭൂപ്രശ്നങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാകങ്ങളുടെ ആനൂകുല്യം ശരിയായി നടക്കുന്നിെല്ലന്നും പട്ടികജാതി നേതാക്കന്മാരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കെ.പി.എം.എസ് നേതാവ് കെ.കെ. രാജന്‍ ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും ഉദ്യോഗം ലഭിക്കുന്നില്ലെന്ന് ഇംഗ്ലീഷ് ടീച്ചേര്‍സ് പ്രധിനിധി ജിേൻറാ നിവേദനം നല്‍കി. അടിമാലിയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം വേണമെന്നും ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും ലയന്‍സ് ക്ലബ് സെക്രട്ടറി എ.പി. ബേബി ആവശ്യപ്പെട്ടു. നിർദേശങ്ങള്‍ ചര്‍ച്ചചെയ്ത് പ്രകടനപത്രികയിൽ ഉള്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചിത്രം: ചെന്നിത്തല ഐശ്വര്യ കേരള യാത്രക്ക് ഉജ്ജ്വല വരവേൽപ് അടിമാലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. അടിമാലിയിലായിരുന്നു ആദ്യ സ്വീകരണം. അടിമാലി പള്ളിപ്പടിയില്‍നിന്ന് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചാണ് സമ്മേളന നഗരിയിൽ എത്തിച്ചത്. ദേവികുളം മണ്ഡലത്തിൻെറ വിവിധ മേഖലയില്‍നിന്ന് നൂറുകണക്കിന് പേർ എത്തി. വാദ്യമേളവും ചെണ്ടമേളവും റാലിക്ക് കൊഴുപ്പായി. മുന്‍ എം.എല്‍.എ എ.കെ. മണി, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍, ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ്, യു.ഡി.എഫ് മണ്ഡലം ചെയർമാന്‍ എം.പി. സൈനുദ്ദീന്‍, കൺവീനർ ഒ.ആർ. ശശി, ടി.എസ്. സിദ്ദീഖ്, ഇൻഫൻെറ് തോമസ്, കെ.ഐ. ജീസസ്, ജോണ്‍സി ഐസക് എന്നിവര്‍ നേൃത്വം നല്‍കി. ഡീന്‍ കുര്യക്കോസ് എം.പി, ഷിബു ബേബി ജോണ്‍, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍, യു.ഡി.എഫ് ചെയർമാന്‍, അഡ്വ. എസ്. അശോകന്‍, മുന്‍ എം.എല്‍.എ എ.കെ.മണി, എം.ജെ. ജേക്കബ്, ഇ.എം. ആഗസ്തി, ജോസഫ് വാഴക്കന്‍, ടി.എം. സലീം, റോയി കെ.പൗലോസ്, ജോയി തോമസ്, തോമസ് രാജന്‍, എം.എന്‍. ഗോപി, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം, കട്ടപ്പന, ഏലപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തൊടുപുഴയില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.