കോടികളുടെ ചന്ദനം കാക്കാൻ ഓല മറച്ച കുടിൽ

കൊള്ളക്കാരെയും വന്യമൃഗങ്ങളെയും അതിജീവിക്കാന്‍ മുളവടി മറയൂര്‍: പതിനായിരം കോടിയിലധികം മൂല്യമുള്ള ഏഷ്യയിലെതന്നെ ഏറ്റവും വലുതും വിശിഷ്ടവുമായ മറയൂരിലെ ചന്ദനക്കാട് സംരക്ഷണത്തിലേർപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക് ദുരിതം. മണത്തിലും ഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മറയൂര്‍ ചന്ദനത്തിൻെറ പ്രശസ്തിപോലെതന്നെ സംരക്ഷണവും ഏറെ ദുര്‍ഘടം പിടിച്ചതാണ്. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇടതൂര്‍ന്ന വനത്തില്‍ ആയുധധാരികളായ മോഷ്ടാക്കളില്‍നിന്ന് ചന്ദനം സംരക്ഷിക്കുക ഏറെ പ്രയാസമുള്ള കാര്യമാണ്. ചന്ദനവനത്തിനുള്ളില്‍ ഷെഡുകള്‍ സ്ഥാപിച്ച് 24 മണിക്കൂറും താൽക്കാലിക വാച്ചര്‍മാരെയും ഗാര്‍ഡുകളെയും നിരീക്ഷണത്തിൽ ഏർപ്പെടുത്തിയാണ് സംരക്ഷണം. എന്നാല്‍, ഇത്തരത്തില്‍ സംരക്ഷണത്തിലേർപ്പെടുന്ന ജീവനക്കാര്‍ക്ക് മതിയായ അടിസ്ഥാനസൗകര്യങ്ങളോ സുരക്ഷസംവിധാനങ്ങേളാ ഇല്ല. ഇവര്‍ ഇന്നും രാത്രികാലങ്ങളില്‍ കാവല്‍ കിടക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്പുകള്‍ കൂട്ടിക്കെട്ടി ഓലക്കീറ് മറച്ച് നിർമിച്ച കുടിലുകളിലാണ്. ഇതില്‍ ചുരുക്കം ചില ഷെഡുകള്‍ പുതിയ രീതിയില്‍ നിർമിച്ചുനല്‍കിയെങ്കിലും ഭൂരിഭാഗവും ശോചനീയമാണ്. കൈകളില്‍ ആയുധങ്ങളുമായെത്തുന്ന മോഷ്ടാക്കളെ നേരിടാന്‍ മുളവടിയാണ് ഇവർ ഉപയോഗിക്കുന്നത്. കാടുകളില്‍ കാവല്‍മാടങ്ങളില്‍ സംരക്ഷണത്തിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ഷെഡ് ഉൾപ്പെടെയുള്ളവ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരുകയാണെന്നും മറ്റുള്ള ഷെഡുകളും പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും മറയൂര്‍ റേഞ്ച് ഓഫിസര്‍ ബി. രഞ്ജിത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.