നിയന്ത്രണംവിട്ട കാർ ഡാമിൽ മുങ്ങി; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇരട്ടയാർ ഡാമിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം കട്ടപ്പന: കാർ നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി ഇരട്ടയാർ ഡാമിൽ പതിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. കട്ടപ്പന ഇരുപതേക്കർ സ്വദേശിയായ 32 കാരനാണ് മരണക്കയത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.30ഓടെ ഇരട്ടയാർ നോർത്തിനുസമീപം ഇരട്ടയാർ ജലാശയത്തിലാണ് അപകടം. ഇരട്ടയാർ ഡാമിൻെറ തീരെത്ത റിങ് റോഡിലൂടെ കാർ ഓടിച്ചു കട്ടപ്പനയിലേക്ക് വരുകയായിരുന്നു ഡ്രൈവർ. അപകടസമയം ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ജലാശയത്തിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. പുതുതായി ടാറിങ് കഴിഞ്ഞ റോഡിലെ ഇറക്കത്തിൽ പെട്ടെന്ന് കാർ തെന്നിമാറുകയായിരുന്നു. ഇരുട്ടും മൂടൽമഞ്ഞും ഉണ്ടായിരുന്നതിനാൽ റോഡ് ശരിക്ക് കാണാനും ഡ്രൈവർക്ക് കഴിഞ്ഞിരുന്നില്ല. കാറിൻെറ മുൻഭാഗം മൺതിട്ടയിൽ കുത്തിയ ശേഷമാണ് ജലാശയത്തിലേക്ക് കുത്തനെ കാർ വീണത്. ഈ സമയം ഡ്രൈവർ പുറത്തേക്ക് ചാടിയതാണ് രക്ഷയായത്. രക്ഷപ്പെട്ട ഡ്രൈവർ കനത്ത ഇരുട്ടിൽ സമീപത്തുണ്ടായിരുന്ന വീടുകളിൽ എത്തി സഹായം അഭ്യർഥിച്ചു. നാട്ടുകാർ ടോർച്ചുകളുമായി എത്തിയെങ്കിലും കാർ ജലാശയത്തിൽ താഴ്ന്നുപോയിരുന്നു. വെള്ളിയാഴ്ച രാവിലെ ഡാമിലെ മീൻപിടിത്തക്കാർ മുളംചങ്ങാടവും വള്ളങ്ങളുമായി എത്തി ജലാശയത്തിൽ മുങ്ങിത്തപ്പി കാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക് കയർ കാറിൽ കെട്ടി െക്രയിൻെറ സഹായത്തോടെ കരയിൽ എത്തിച്ചു. ഒരുമണിക്കൂർ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ജലാശയത്തിനും റോഡിനുമിടയിൽ സംരക്ഷണമതിൽ ഇല്ലാത്തതാണ് പ്രശ്നമായത്. രാത്രി കനത്ത മഞ്ഞിൽ കാഴ്ച മറയുന്നതിനാൽ എപ്പോഴും അപകടസാധ്യതയുള്ള മേഖലയാണിവിടം. അടിയന്തരമായി റോഡിന് സംരക്ഷണ വേലി നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.