ഉദ്യോഗസ്ഥർക്ക് കോവിഡ്; ബോഡിനായ്ക്കന്നൂർ ഏലക്ക ലേലകേന്ദ്രം അടച്ചുപൂട്ടി

കട്ടപ്പന: ടെക്നിക്കൽ സൂപ്പർവൈസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബോഡിനായ്ക്കന്നൂരിലെ ഏലക്ക ലേലം വേണ്ടെന്നുവെച്ച് സ്പൈസസ് പാർക്ക് അടച്ചു. നെടുങ്കണ്ടം സുഗന്ധഗിരി സ്‌പൈസസ് ഏജൻസിയുടെ ഓൺലൈൻ ലേലമാണ് ബോഡിനായ്ക്കന്നൂരിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ, ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും മറ്റുള്ളവർ ക്വാറൻറീനിൽ പോകേണ്ട സാഹചര്യവുമുണ്ടായതോടെയാണ് സാമ്പിൾ ഏലക്കയുമായി പോയ ഏജൻസികളെ മടക്കിയയച്ച് രണ്ടാഴ്ചത്തേക്ക് ലേലകേന്ദ്രം അടച്ചത്. തമിഴ്നാട്ടിലെ ലേലകേന്ദ്രം അടച്ചതോടെ കുമളി പുറ്റടി സ്‌പൈസസ് പാർക്കിലെ ലേലവും അനിശ്ചിതത്വത്തിലായി. ചൊവ്വാഴ്ച നടക്കേണ്ട കുമളി സ്‌പൈസ്‌മോർ കമ്പനിയുടെ ലേലവും നടക്കാനിടയില്ലെന്ന് പുറ്റടി സ്‌പൈസസ് പാർക്ക്‌ അധികൃതർ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കുന്ന കച്ചവടക്കാരിൽ ഏറെയും തമിഴ്നാട്ടിൽ നിന്നാണ് വരേണ്ടത്. ബോഡിനായ്ക്കന്നൂരിലെ ലേലകേന്ദ്രം അടക്കുകയും ഈ ലേല കേന്ദ്രത്തിൽ വന്നുപോയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിരിക്കുന്നതിനാലും കൂടുതൽ വ്യാപാരികളും അവരുടെ ഏജൻറുമാരും വരാനിടയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.