വിലക്കയറ്റം കഠിനം; ജനജീവിതം പ്രതിസന്ധിയിൽ

ജി.എസ്.ടി ചുമത്തിയതോടെ അരിവില കുതിച്ചു തുടങ്ങി അടിമാലി: അരിയുടെയും പയർ വർഗങ്ങളുടെയും വില കുതിച്ചതോടെ സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക്. കോവിഡിനുശേഷം ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും ഉയരുന്നത്. ഒരു വർഷം മുമ്പ് 32 രൂപ വരെ വിലയുണ്ടായിരുന്ന കുത്തരിക്ക് 55 വരെയാണ് വില. പുതുതായി ജി.എസ്.ടി കൂടി ഉൾപ്പെടുന്നതാണ് വില ഉയരാൻ കാരണം. മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും ഒരു വർഷത്തിനുള്ളിൽ 20 മുതൽ 50 ശതമാനം വരെ വില വർധിച്ചു. ചെറുപയർ, വൻപയർ, ശർക്കര, പരിപ്പ്, കടല, മുളക്, മല്ലി എന്നിവയുടെ വിലയിൽ വൻ വർധനയുണ്ടായി. ജി.എസ്.ടി ചുമത്തിയതോടെ അരി വില കുതിച്ചു തുടങ്ങി. 50 കിലോ പായ്ക്ക് ചെയ്ത അരി ചില്ലറയായി വിൽക്കുന്നത് ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നഷ്ടമാണ്. ജി.എസ്.ടി വന്നതോടെ കിലോഗ്രാമിന് രണ്ട് രൂപയോളം വില വർധിച്ചു. ആന്ധ്ര ജയ അരിക്ക് നിലവിൽ 20 ശതമാനം വർധനവുണ്ട്. പച്ചരിക്കും വില വർധിച്ചു. കഴിഞ്ഞയാഴ്ച വരെ 40 രൂപ വരെ വിലയുണ്ടായിരുന്ന പയറിന് 60 രൂപയാണ് ഇപ്പോഴത്തെ വില. 50 രൂപയുണ്ടായിരുന്ന കാരറ്റിന് 70 രൂപയായി. നിലവിൽ മറ്റു പച്ചക്കറികൾക്ക് കാര്യമായ വില വർധനയുണ്ടായിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുട്ട, മാംസ വിപണികളിലും വില വർധനയുണ്ടായി. മാംസ വിപണിയിൽ ഏകീകൃത വില നിലവാരം ഇല്ലാത്തതിനാൽ പലയിടത്തും ഏറ്റക്കുറച്ചിലുകളുണ്ട്. പോത്തിറച്ചിക്ക് ജില്ലയിൽ 340 രൂപയാണ് ശരാശരി വില. എന്നാൽ, ചില സ്ഥലങ്ങളിൽ 260നും 280നും പോത്തിറച്ചി ലഭിക്കും. കോഴിയിറച്ചിക്ക് കഴിഞ്ഞ ആഴ്ച വരെ ജില്ലയിലെ ചില സ്ഥലങ്ങളിൽ വില 104 രൂപക്ക് മുകളിൽ വരെ എത്തിയിരുന്നു. 120 രൂപയാണ് ഞായറാഴ്ചത്തെ ശരാശരി വില. അതേസമയം, കഴിഞ്ഞ ആഴ്ച അഞ്ച് രൂപ വിലയുണ്ടായിരുന്ന കോഴിമുട്ടക്ക് ഇപ്പോൾ ആറ് രൂപയാണ് ചില സ്ഥലങ്ങളിൽ ഈടാക്കുന്നത്. നാടൻ കോഴി മുട്ടക്ക് ഏഴ് രൂപയിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.