ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മോചനമില്ലാതെ

പ്രളയമണ്ണിൻ കണ്ണീരാഴം (ലോക്കൽ പരമ്പര 3) നാലുവർഷം മുമ്പ് പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ ജീവിതം തകർന്ന ഹൈറേഞ്ചിലെ നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതക്കയത്തിൽനിന്ന് കരകയറാനാവാതെ നിസ്സഹായാവസ്ഥയിലാണ്. കിടപ്പാടം നഷ്ടപ്പെട്ടതോടെ അന്തിയുറങ്ങാനുള്ള ഇടവും കൃഷി നശിച്ചതോടെ ഉപജീവനമാർഗവും ഇല്ലാതായവർ നിരവധി. ഇനിയെങ്കിലും തങ്ങളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ കണ്ണുതുറക്കണമെന്നാണ് ഇവരുടെ അഭ്യർഥന. കട്ടപ്പന മേഖലയിൽ 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ കഴിഞ്ഞ നാല് വർഷമായി വാടകവീടുകളിലാണ് കഴിയുന്നത്. ഇതിൽ തവളപ്പാറ നിവാസികളുടെ ദുരിതജീവിതത്തിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. മഴക്കാലമെത്തിയാൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് തവളപ്പാറയിലെ ഏതാനും കുടുംബങ്ങൾ. മുൻ വർഷങ്ങളിലേതിന് സമാനമായ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഓരോ മഴക്കാലമെത്തുമ്പോഴും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ഭീതിയിലാണ് തവളപ്പാറ പ്രദേശശത്ത 34 കുടുംബങ്ങൾ. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും തവളപ്പാറയിൽ ഉണ്ടായത് വലിയ നാശനഷ്ടങ്ങളാണ്. ഉരുൾപൊട്ടലിൽ മൂന്ന് കുടുംബങ്ങളുടെ വീടുകൾ പൂർണമായി തകർന്നു. വാടകവീട് തന്നെ ആശ്രയം പുനരധിവാസ പാക്കേജുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കുടുംബങ്ങൾക്കും ഇപ്പോഴും വാടക വീടുകളിൽനിന്ന് മോചനമായിട്ടില്ല. മഴ ആരംഭിച്ചതോടെ തവളപ്പാറ മേഖലയിൽ പലയിടങ്ങളിലും ഉറവകൾ രൂപപ്പെട്ടിരുന്നു. വീണ്ടും ശക്തമായ മഴ ഉണ്ടായാൽ മണ്ണിടിച്ചിൽ സംഭവിക്കാൻ സാധ്യത ഏറെയാണ്. ഈ മേഖലയിൽ പലയിടത്തായി ഭൂമിയിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഗതിമാറിയൊഴുകുന്ന ചാലുകൾ മഴക്കാലത്തിന് മുമ്പ് പൂർവസ്ഥിതിയിലാക്കണമെന്ന ആവശ്യം പ്രദേശവാസികൾ മുന്നോട്ടുവെച്ചിരുന്നു. നഗരസഭ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യം. ഇവർക്ക് അനുയോജ്യമായ വാസസ്ഥലം കണ്ടെത്തി പുനരധിവാസം ഉറപ്പാക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ തുടങ്ങിയിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായതെന്നും പ്രദേശവാസികൾ പറയുന്നു. അറിയണം, ഈ കുടുംബങ്ങളുടെ സങ്കടം 2018ലെ പ്രളയത്തിൽ വീടുൾപ്പെടെ സകലതും നഷ്ടമായിട്ടും ദുരിതാശ്വാസ സഹായംപോലും ലഭിക്കാതെ ദുരിതത്തിലാണ് നാല് കുടുംബങ്ങൾ. 2018 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന മുളകരമേട് സ്വദേശികളായ സന്തോഷ്, പേക്കാട് ജിജി ജോസഫ്, പാറക്കടവ് തവളപ്പാറ സ്വദേശി ഹരി, കുന്തളംപാറ സ്വദേശി മിനി രാധാകൃഷ്ണൻ എന്നിവരാണ് ഇപ്പോഴും സർക്കാറിന്‍റെ കനിവ് കാത്ത് വാടകവീടുകളിൽ കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ നഗരസഭ പരിധിയിൽ വീട് പൂർണമായും തകർന്ന അഞ്ച് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വർഷം നാല് കഴിഞ്ഞിട്ടും സഹായമോ വീടോ ലഭിച്ചില്ല. ആയുസ്സിന്‍റെ പ്രയത്നമത്രയും ഒരുനിമിഷംകൊണ്ട് മൺകൂനയായി മാറിയ ദുരന്തത്തിൽനിന്ന് തലനാരിഴക്കാണ് സന്തോഷും കുടുംബവും രക്ഷപ്പെട്ടത്. അന്നത്തെ മഴയും മണ്ണിടിച്ചിലും സന്തോഷിനും കുടുംബത്തിനും ബാക്കിവെച്ചത് വീടിന്റെ ഒരുഭാഗം മാത്രമാണ്. സംസ്ഥാന സർക്കാറിന്‍റെ പ്രളയ ദുരിതാശ്വാസ പദ്ധതിപ്രകാരം വീട് പൂർണമായും തകർന്നവർക്കുള്ള 10 ലക്ഷം രൂപ ഇവർക്ക് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും സന്തോഷിന്‍റെയടക്കം കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾ വാടകവീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇവർ താമസിച്ചിരുന്ന സ്ഥലത്ത് വീട് നിർമിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്ക് തുക അനുവദിച്ചത്. തുടർന്ന് സർക്കാർ ഓഫിസുകളിലും കലക്ടറേറ്റിലും കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. തുക ലഭിക്കാൻ എന്താണ് തടസ്സമെന്ന് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും ഇവർ പറയുന്നു. എല്ലാവരും കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത മഴക്കാലം ആരംഭിക്കുന്നതിന് മുമ്പെങ്കിലും സ്വന്തം വീട്ടിലേക്ക് മാറണം എന്ന ആഗ്രഹത്തിലാണ് ഇവർ. അതിന് സർക്കാർ കനിയുമെന്നാണ് പ്രതീക്ഷ. (തുടരും) ചിത്രം TDL Kattappana: പ്രളയത്തിൽ തകർന്ന സന്തോഷിന്‍റെ വീടിന്‍റെ അവശേഷിച്ച ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.