അമ്മയും കുഞ്ഞും ജില്ല ആശുപത്രി നഷ്ടമാകുമെന്ന് ആശങ്ക

അടിമാലി: അടിമാലിയില്‍ അനുവദിച്ച അമ്മയും കുഞ്ഞും ജില്ല ആശുപത്രി നഷ്ടമായേക്കും. ജില്ല ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും താൽപര്യമില്ലായ്മയാണ് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ആശുപത്രി തുടങ്ങുന്നതിന് തടസ്സമായത്. ഇതോടൊപ്പം വയനാട് ജില്ലയില്‍ പ്രഖ്യാപിച്ച ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അടിമാലിയില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയാണ്. ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ചിത്തിരപുരത്താണ് അമ്മയും കുഞ്ഞും ജില്ല ആശുപത്രി അനുവദിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ സംഗമ കേന്ദ്രമെന്ന നിലയില്‍ അടിമാലിയിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അടിമാലി പഞ്ചായത്ത് വിട്ട് നല്‍കിയ സ്ഥലത്ത് നിർമാണം തുടങ്ങാൻ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍, ആരോഗ്യവകുപ്പിന്‍റെ മെല്ലെപ്പോക്ക് വിലങ്ങുതടിയായി. ഇതോടെ ആശുപത്രി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ജനം. സംസ്ഥാന സര്‍ക്കാര്‍ 2013 ൽ അനുവദിച്ച ആശുപത്രിക്ക് അടിമാലി മച്ചിപ്ലാവില്‍ 1.5 ഏക്കര്‍ ഭൂമിയാണ് പഞ്ചായത്ത് ആരോഗ്യവകുപ്പിന് വിട്ട് നല്‍കിയത്. 2017 ല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ആരോഗ്യവകുപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി. പൊതുമരാമത്ത് കെട്ടിട വിഭാഗം പുതിയ കെട്ടിടത്തിന് എസ്റ്റിമേറ്റും പ്ലാനും തയാറാക്കി നല്‍കി. 4.5 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചു. കിടത്തി ചികിത്സക്ക് 100 കിടക്ക ഉല്‍പ്പെടെ സൗകര്യങ്ങൾ ആശുപത്രിക്ക് നല്‍കുമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഓപറേഷന്‍ തിയറ്ററും 35 ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയുമാണ് അനുവദിച്ചത്. എന്നാല്‍, രാഷ്ട്രീയ വടംവലിയില്‍ ഈ സ്ഥാപനം തന്നെ ഇല്ലാതാകുമെന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്. രണ്ട് താലൂക്കുകളിലെ ജനങ്ങൾ ഇപ്പോള്‍ പ്രധാനമായി ആശ്രയിക്കുന്നത് അടിമാലി താലൂക്കാശുപത്രിയെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നതും അടിമാലി താലൂക്കാശുപത്രിയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് അടിമാലി. കൂടാതെ ഇടമലക്കുടി പോലുള്ള അവികസിത ആദിവാസി കോളനികളില്‍ ഉള്ളവരും തോട്ടം മേഖലയിലുള്ളവരും അടിമാലിയെ ആണ് ആശ്രയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.