തൊടുപുഴ: ജില്ലയെ സ്വാതന്ത്ര്യസമരവുമായി ഇണക്കുന്ന കണ്ണി തൊടുപുഴയാണെന്നുപറയാം. ദേവികുളം, പീരുമേട് തുടങ്ങി ഹൈറേഞ്ച് മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലകളായിരുന്നു. അതുകൊണ്ടുതന്നെ തൊടുപുഴ താലൂക്കിലും പരിസരദേശങ്ങളിലുമാണ് സ്വാതന്ത്ര്യസമരത്തിൻെറ ആവേശം കൂടുതൽ അലയടിച്ചത്. പാലപ്പിള്ളി കൃഷ്ണപിള്ളയെ പോലെ തൊടുപുഴയിൽനിന്നുള്ള ചിലർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനം തുടങ്ങും മുമ്പുതന്നെ നാഷനൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും മർദനവും ജയിൽശിക്ഷയും അനുഭവിക്കുകയും ചെയ്തയാളാണ് കൃഷ്ണപിള്ള. 1957ൽ എ.കെ.ജി തൊടുപുഴയിൽ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ഇദ്ദേഹത്തെയാണ്. തൊടുപുഴ വടക്കുംമുറിയായിരുന്നു കൃഷ്ണപിള്ളയുടെ ജന്മദേശം. വടക്കേ ഇന്ത്യൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്വാമിനാരായണൻ എന്ന ചേനക്കര നാരായണപിള്ള തൊടുപുഴ കോലാനി സ്വദേശിയാണ്. സ്വാതന്ത്ര്യസമരത്തിന് പിന്നിൽനിന്ന് ബുദ്ധിപരമായും സാമ്പത്തികമായും ഊർജം പകർന്ന തൊടുപുഴക്കാരിൽ ചിലരാണ് മലങ്കര തോട്ടം സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ, പാപ്പച്ചൻ വൈദ്യൻ എന്നറിയപ്പെട്ടിരുന്ന കുന്നംകോട്ട് ജോസഫ്, കെ.എൻ. കുമാരമംഗലം തുടങ്ങിയവർ. ഇവർക്ക് ആവേശമേകാൻ പട്ടം താണുപിള്ള, സി. കേശവൻ, ആനി മസ്ക്രീൻ, അക്കാമ്മ ചെറിയാൻ, കെ.പി. നീലകണ്ഠപിള്ള, ശങ്കരനാരായണൻ തമ്പി തുടങ്ങിയവർ ഇടക്കിടെ തൊടുപുഴയിലെത്തിയിരുന്നു. തൊടുപുഴ, പായിക്കാട്ട് മൈതാനം, മൂപ്പിൽ കണ്ടം, വണ്ടിപ്പേട്ട മൈതാനം, മണൽപുറം, തുടങ്ങിയ സ്ഥലങ്ങൾ ഇവർ പങ്കെടുത്ത പൊതുയോഗങ്ങൾക്ക് വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.