ഒഴുകിപ്പരന്ന് ആശങ്ക

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വലുതും ചെറുതുമായ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്ന നിലയിലാണ്. ഇവ കൂടാതെ പാംബ്ല, മാട്ടുപ്പെട്ടി, മലങ്കര, കുണ്ടള, പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളും തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മഴക്ക് അൽപം ശമനം ഉണ്ടെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ മഴക്ക് കുറവ് വന്നിട്ടില്ല. ദേവികുളത്താണ് ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത്. 107.6 മി.മീറ്ററാണ് ഇവിടെ പെയ്തിറങ്ങിയ മഴ. ഇടുക്കി- 67.16, പീരുമേട്-54 മി.മീ., ഉടുമ്പൻചോല-25.8, തൊടുപുഴ-17.8 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴ. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾകൂടി തുറന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. 12 ക്യാമ്പുകളിലായി 376 പേരാണ് താമസിക്കുന്നത്. തിങ്കളാഴ്ച ഇടുക്കിയില്‍നിന്ന് കൂടുതല്‍ വെള്ളമൊഴുക്കാന്‍ തുടങ്ങിയതോടെ സമീപത്തുള്ള സ്കൂളുകള്‍ക്ക് അവധി നല്‍കി. കൂടുതലായി വെള്ളം ഒഴുകിത്തുടങ്ങിയതോടെ തടിയമ്പാട് ചപ്പാത്തിലും പെരിയാര്‍വാലി ചപ്പാത്തിലും വെള്ളം കയറി. വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം അതിസുരക്ഷയൊരുക്കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 13 വീട് പൂര്‍ണമായും 147 വീട് ഭാഗികമായും തകര്‍ന്നു. ഇടുക്കി വില്ലേജില്‍ പെരിയാറിനു സമീപം താമസിക്കുന്ന 42 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 39 വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മാറി. തീരദേശത്ത് ആശങ്ക; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ അധിക അളവിൽ ഉയർത്തി പെരിയാർ നദിയിലേക്ക് ജലമൊഴുക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും തീരദേശ മേഖലകളിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് നിലനിർത്താനാണ് അധികജലം പെരിയാറിലൂടെ ഒഴുക്കിവിടാനുള്ള പ്രവർത്തനം കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവരുന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലങ്ങൾ വാഴൂർ സോമൻ എം.എൽ.എ സന്ദർശിച്ചു. കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തീരദേശവാസികളെ മാറ്റാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും വാഴൂർ സോമൻ എം.എൽ.എ, ഇടുക്കി ആർ.ഡി.ഒ എം.കെ. ഷാജി എന്നിവർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും നിലവിൽ ആരും ഇങ്ങോട്ട് മാറിയിട്ടില്ല. എല്ലാവരുംതന്നെ ബന്ധുവീടുകളിലേക്കാണ് മാറിയിട്ടുള്ളത്. എന്നാൽ, വെള്ളം കയറുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയേക്കും. എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കിയതായി പീരുമേട് തഹസിൽദാർ കെ.എസ്. വിജയലാലും അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയും ഡാമിൽനിന്നുമുള്ള ജലം കൂടുതലായി പുറത്തുവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നുണ്ട്. അതിനാൽ കനത്ത ജാഗ്രതയിൽ എല്ലാ മുന്നൊരുക്കവുമായി പൂർണസജ്ജരാണ് ജില്ല ഭരണകൂടം. വണ്ടിപ്പെരിയാർ വള്ളക്കടവ് ഗവ. ട്രൈബൽ ഹൈസ്കൂളിലും വണ്ടിപ്പെരിയാർ ഗവ. യു.പി സ്കൂളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. റവന്യൂ, എൻ.ഡി.ആർ.എഫ് സംഘങ്ങൾ തീരദേശ മേഖലകളിൽ ക്യാമ്പ് ചെയ്യുന്നുമുണ്ട്. TDL VAZOOR SOMAN വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലങ്ങൾ വാഴൂർ സോമൻ എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.