ആശങ്കക്ക് ഷട്ടറിട്ട്, മുൻകരുതലോടെ...

ചെറുതോണി: പെരിയാർ തീരത്തിന്‍റെ ആശങ്കകളെ ശക്തമായ മുൻകരുതൽകൊണ്ട് പ്രതിരോധിച്ചാണ് ഇടുക്കി ഡാം ഈ വർഷം ആദ്യമായി ഞായറാഴ്ച തുറന്നത്. ആവശ്യമെങ്കിൽ ക്യാമ്പ് തുടങ്ങുന്നതിന് അനുയോജ്യമായ 23 സ്ഥലങ്ങൾ കണ്ടെത്തുകയും ഇടുക്കി, തങ്കമണി, കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ മൈക്ക് അനൗൺസ്മെന്‍റും നടത്തിയിരുന്നു. ഡാം തുറക്കുമ്പോൾ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറില്ലെന്ന് മുൻകൂട്ടി ഉറപ്പാക്കിയതിനൊപ്പം മുൻകരുതലായി 79 കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ചെറുതോണി ടൗൺ മുതൽ പെരിയാറിന്‍റെ ഇരുകരയിലുമുള്ളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകിയിരുന്നു. ഇടുക്കി ഡാമിന് ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ, ഇടുക്കി ആർച് ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുതി പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇതിന്‍റെ നിർമാണം. 1981, 1992, 2018, 2021 വർഷങ്ങളിലായി ഇതിന് മുമ്പ് 12 തവണ ഡാം തുറന്നു. 2018ൽ 1068.32 ദശലക്ഷം ക്യൂബിക് മീറ്റർ എന്ന റെക്കോഡ് അളവിലാണ് അന്ന് ജലം പുറത്തേക്ക് ഒഴുക്കിയത്. വൈദ്യുതി മോട്ടോറിലാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ പ്രവർത്തിക്കുന്നത്. 70 സെന്‍റിമീറ്റർ ഉയർത്തുന്നതിന് രണ്ട് മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. ഞായറാഴ്ച രാവിലെ പത്തിന് അണക്കെട്ട് തുറക്കുമ്പോൾ ഷട്ടർഗേറ്റ് ഓപറേറ്റിങ് റൂമിൽ ജലവിഭവമന്ത്രി റോഷി ആഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, ഡാം സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.