കരട് മാസ്റ്റർ പ്ലാൻ: കട്ടപ്പന നഗരസഭ അടിയന്തര കൗൺസിൽ ചേരും

കട്ടപ്പന: സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കരട് മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ അടിയന്തര യോഗം ചേരാൻ കട്ടപ്പന നഗരസഭ കൗൺസിൽ തീരുമാനിച്ചു. ടൗൺ പ്ലാനിങ് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാകും കൗൺസിൽ ചേരുക. നഗരസഭ സെക്രട്ടറിക്ക് നഗര-ഗ്രാമ ആസൂത്രണ വകുപ്പിൽനിന്ന് ലഭിച്ചിട്ടുള്ള ഭേദഗതി നിർദേശങ്ങൾ കരട് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തി തയാറാക്കുന്നതിനാണ് വിഷയം കൗൺസിൽ അംഗീകാരത്തിനായി സമർപ്പിച്ചത്. എന്നാൽ, പുതിയ നിർദേശങ്ങൾ വിശദമായി പരിശോധിച്ചശേഷമേ അംഗീകരിക്കാവൂ എന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. നഗരസഭ പരിധിയിലെ ഭൂവിനിയോഗം, റോഡ് നെറ്റ്വർക്, നഗരവികസനം, ടൂറിസം, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിലവിലെ സ്ഥിതി, വികസന സാധ്യതകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് മാസ്റ്റർ പ്ലാൻ തയാറാക്കുക. നഗരസഭ അറവുശാലയിൽ മാടിനെ അറുക്കുന്ന കൂലി വർധിപ്പിക്കണമെന്ന കരാറുകാരന്റെ ആവശ്യം കൗൺസിലിൽ പരിഗണിച്ചു. കൂലി വർധിപ്പിക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാൻ സ്‌റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വനാതിർത്തികൾ പങ്കിടുന്ന മുളകരമേട് 33ആം വാർഡ് ഉൾപ്പെടെ സ്ഥലങ്ങൾ ബഫർസോണിൽ ഉൾപ്പെടുമോയെന്നുള്ള ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രത്യേക വാർഡ് സഭകൾ ചേരാനും കൗൺസിൽ തീരുമാനിച്ചു. കൗൺസിൽ പ്രശാന്ത് രാജു സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് വളവ്-മജീദ്പടി-കമ്പനിപ്പടി കുടിവെള്ള പദ്ധതി ടെൻഡർ ചെയ്യാനും വാർഡ് 15ൽ കുഴൽക്കിണർ നിർമിക്കാൻ ശ്രമിച്ചപ്പോൾ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിളുകൾ തകർന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 17,300 രൂപ നൽകുവാനും അംഗീകാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.