തേയില കൊളുന്തിനെച്ചൊല്ലി അടിപിടി; മൂന്ന് പേർക്കെതിരെ കേസ്

മൂന്നാർ: തേയില കൊളുന്തിന്‍റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. സംഭവത്തിൽ മൂന്നു പേര്‍ക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. തേയിത്തോട്ടത്തിലെ ദമ്പതികളായ തൊഴിലാളികളും ഫീൽഡ് ഓഫിസറും തമ്മിലാണ് അടിപിടിയുണ്ടായത്. ഫീല്‍ഡ് ഓഫിസര്‍ ബെന്നി, ചെണ്ടുവാര എസ്റ്റേറ്റിലെ തൊഴിലാളിയായ സുഗിത, ഭര്‍ത്താവ് രവി എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സുഗിത തേയില കൊളന്തെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് വാക്കേറ്റത്തിനും അടിപിടിക്കും കാരണമായത്. ഫീല്‍ഡ് ഓഫിസര്‍ കൂടുതൽ തേയില കൊളുന്ത് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശാരീരിക അസ്വസ്ഥത മൂലം സുഗിത എന്നും എടുത്തിരുന്ന അളവില്‍ എടുത്തില്ല. ഇതോടെ അന്നത്തെ ഹാജര്‍ രേഖപ്പെടുത്താൻ ഫീല്‍ഡ് ഓഫിസർ തയാറായില്ല. സുഗിതയുടെ ഭർത്താവ് രവി ഇതിനെ ചോദ്യം ചെയ്തു. അതേ എസ്റ്റേറ്റിലെ തന്നെ തൊഴിലാളിയായ രവി താൻ എടുത്ത കൊളുന്ത് ഭാര്യയുടേതായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫീൽഡ് ഓഫിസർ അതിനും തയാറായില്ല. പരസ്പരം കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് പരിക്കേറ്റതോടെ മൂന്നു പേരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുകൂട്ടരും പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. മൂന്നാര്‍ സി.ഐ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.