വിസ്മയിപ്പിക്കുന്ന വിജയവുമായി ഹെവ്ലിൻ

ചെറുതോണി: കാല്‍വരിമൗണ്ട് കൊല്ലകൊമ്പില്‍ ഹെവ്ലിന്‍ ജോജോ പരിമിതികൾ മറികടന്ന് സ്വന്തമാക്കിയത് വിസ്മയിപ്പിക്കുന്ന വിജയം. തങ്കമണി സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായിരുന്ന ഹെവ്ലിന് 84 ശതമാനം പ്രത്യേക ശാരീരിക പരിമിതിയുണ്ട്. ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ഹെവ്ലിന്‍ നേടിയത് അഞ്ച് എ പ്ലസും മൂന്ന് എയും രണ്ട് ബി പ്ലസും. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂള്‍ അധ്യാപകൻ ജോജോയുടെയും തങ്കമണി സെന്‍റ് തോമസ് എല്‍.പി സ്കൂൾ അധ്യാപിക ബിനിതയുടെയും മകളാണ് ഹെവ്ലിൻ. ജന്മനതന്നെ ശാരീരിക, മാനസിക വിഷമതകള്‍ ഏറെ നേരിട്ട ഹെവ്ലിന് തണലായത് മുത്തശ്ശിയും റിട്ട. അധ്യപികയുമായ തങ്കമ്മയാണ്. സഹായിയെവെച്ച് പരീക്ഷ എഴുതാമെങ്കിലും ഹെവ്ലിൻ സമ്മതിച്ചില്ല. സ്വന്തമായി പരീക്ഷയെഴുതി ജയിക്കണമെന്ന വാശിയും നിര്‍ബന്ധവുമായിരുന്നു. കുഞ്ഞുന്നാളില്‍ തുടങ്ങിയ പരിശീലനമാണ് സ്വപ്നസാഫല്യത്തിലേക്ക് എത്തിച്ചത്. ഹെവ്ലിനെ അക്ഷരം പഠിപ്പിക്കുക പ്രയാസകരമാണെന്ന് പലരും ഉപദേശിച്ചെങ്കിലും തങ്കമ്മ പിന്മാറിയില്ല. ഊണിലും ഉറക്കത്തിലും ഹെവ്ലിനെ ചേര്‍ത്തുപിടിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് വീട്ടിലെത്തി ഹെവ്ലിനെയും മുത്തശ്ശിയെയും അഭിനന്ദിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: TDL Hevlin ഹെവ്ലിനെ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് വീട്ടിലെത്തി അഭിനന്ദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.