അർബുദം ബാധിച്ച് മരിച്ച തൊഴിലാളിയുടെ ആനുകൂല്യങ്ങൾ തടഞ്ഞതായി പരാതി

മൂന്നാർ: ജോലിയിലിരിക്കെ അർബുദം ബാധിച്ചു മരിച്ച തൊഴിലാളിയുടെ ചികിത്സ ആനുകൂല്യങ്ങൾ തടഞ്ഞതായി പരാതി. കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളിയുടെ മകനാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്. നയമക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന റാണി ചെല്ലദുരൈയുടെ ചികിത്സ ആനുകൂല്യം കമ്പനി തടഞ്ഞുവെച്ചെന്നാണ് പരാതി. 34വർഷം ജോലി ചെയ്ത സ്ഥിരം തൊഴിലാളിയായ റാണിക്ക് 2019ലാണ് രോഗം കണ്ടെത്തിയത്. അന്നുമുതൽ ചികിത്സ നടത്തിയ ഇനത്തിൽ 12 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, ചികിത്സ തുകയോ ഗ്രാറ്റ്വിറ്റി അടക്കമുള്ള ആനുകൂല്യങ്ങളോ കമ്പനി ഇതുവരെ നൽകിയിട്ടില്ലത്രേ. ആനുകൂല്യം ലഭിക്കുന്നതിന് മതം മാറാൻ ചിലർ സമ്മർദം ചെലുത്തിയതായും പറയുന്നു. മരിച്ചുപോയ അമ്മയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ പറയുന്ന ആനുകൂല്യങ്ങളിൽ നിയമപരമായി നൽകാവുന്നതെല്ലാം നൽകിയതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തൊഴിലാളികൾക്ക് രോഗം കണ്ടെത്തുന്നത് മുതൽ തുടർചികിത്സ നൽകുന്നത് വരെയുള്ള കാര്യങ്ങൾ കമ്പനിയാണ് ചെയ്യുന്നത്. റാണിയുടെ കാര്യത്തിലും അതെല്ലാം ചെയ്തിട്ടുണ്ട്. ഗ്രാറ്റ്വിറ്റി ആനുകൂല്യത്തിന് നോമിനിയായി ചേർത്തിരിക്കുന്ന പേര് ഭർത്താവിന്റെയാണ്. അതിനുള്ള അറിയിപ്പ് പലവട്ടം നൽകിയിട്ടും നോമിനി വന്നിട്ടില്ല. ഇത് മകന് കൊടുക്കാൻ സാധിക്കാത്തതിനാലാണ് നൽകാത്തതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.