റോഡ് നിർമാണത്തിന് അനുമതിയില്ല; വനനിയമത്തിൽ കുരുങ്ങി ഗോത്രവാസികൾ

​-നിയമപ്രകാരം ഒരു ഊരിൽ ഒരു ഹെക്ടർ മാത്രമേ കോൺക്രീറ്റ് ചെയ്യാൻ അനുമതിയുള്ളൂ മൂലമറ്റം: കേന്ദ്ര വനനിയമത്തിന്‍റെ നൂലാമാലകളിൽ കുടുങ്ങി ഗോത്രവിഭാഗങ്ങൾ. വെള്ളിയാമറ്റം പഞ്ചായത്തിലെ ആറ്​ വാർഡുകൾ പൂർണമായും രണ്ട് വാർഡുകൾ ഭാഗികമായുമാണ് ദുരിതത്തിലായത്. പൂമാല, മേത്തൊട്ടി, കൂവക്കണ്ടം, നാളിയാനി, പൂച്ചപ്ര, കുളപ്പുറം, വെള്ളിയാമറ്റം, കുറുവക്കയം തുടങ്ങിയ വാർഡുകളിലെ ജനങ്ങളാണിവർ. 2016ലെ വനനിയമമാണ് റോഡ് നിർമാണത്തിന് തടസ്സം. ഈ നിയമപ്രകാരം ഒരു ഊരിൽ ഒരു ഹെക്ടർ മാത്രമേ കോൺക്രീറ്റ് ചെയ്യാൻ അനുമതിയുള്ളൂ. മൂന്ന് മീറ്റർ വീതിയിൽ മൂന്ന്​ കിലോമീറ്റർ പ്രവൃത്തിചെയ്യുമ്പോൾ ഈ പരിധി കഴിയും. പഞ്ചായത്തിന്‍റെ പ്ലാൻ ഫണ്ടും ട്രൈബൽ സെക്​ട്രൽ ഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും പ്രളയഫണ്ടും എം.എൽ.എ, എം.പി ഫണ്ടും ഉൾപ്പെടെ ഒന്നുംതന്നെ ഈ മേഖലയിൽ ചെലവഴിക്കാൻ സാധിക്കുന്നില്ല. പി.എം.ജി.എസ്.വൈ ഫണ്ട് മാത്രമാണ് ചെലവഴിക്കാൻ അനുമതിയുള്ളൂ. വനംവകുപ്പിന്‍റെ തടസ്സംമൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത് പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള കോളനി നിവാസികളാണ്. വിദ്യാഭ്യാസത്തിനും ചികിത്സക്കും നടന്നിറങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ. വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാല്‍ കോളനി വികസനത്തിനായി ഒരുകോടി അനുവദിച്ചു. അതില്‍ 45 ലക്ഷം രൂപ റോഡ് നിർമാണത്തിനായിരുന്നു. എന്നാല്‍, വനംവകുപ്പ് ഇതുവരെ അനുമതി നല്‍കാത്തതിനാൽ പണി തുടങ്ങിയിട്ടില്ല. ഇങ്ങനെ പണി തടസ്സപ്പെട്ട്​ കിടക്കുന്ന റോഡുകള്‍ നിരവധിയാണ്. ബൗണ്ടറി വളതോട് കുരുതിക്കളം റോഡ്, ചെമ്പൻതോട് കാകളംറോഡ്, ചെമ്പൻതോട് കൊമ്പനാട് റോഡ്, ദേവരുപാറ കൊമ്പനാട് റോഡ്, കൂവക്കണ്ടം വാളിയംതോട് റോഡ്, മേത്തൊട്ടി നെടിയേറ്റ് റോഡ്, പറക്കാനം പത്താഴക്കല്ല് റോഡ്, ദേവരുപാറ മഠത്തിക്കടവ് റോഡ്, പൂച്ചപ്ര കാകളം റോഡ്, ശരംകുത്തി മുഴാങ്ക്‌ കലുങ്ക് നിർമാണം ഈ പട്ടിക അങ്ങനെ നീളുന്നു. ഒരോവര്‍ഷവും പദ്ധതിവിഹിതം കുറയുന്നുണ്ട്. 2021ല്‍ പദ്ധതി വിഹിതമായി ഒന്നരക്കോടി ആയിരുന്നു പട്ടികവര്‍ഗ വികസനഫണ്ട് വിനിയോഗിച്ച് കോളനികളിലെ റോഡുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വെള്ളിയാമറ്റം പഞ്ചായത്തിന് കിട്ടിയത്. ഈ തുക വനംവകുപ്പിന്‍റെ തടസ്സംമൂലം ചെലവഴിക്കാന്‍ കഴിഞ്ഞില്ല. അതോടെ 2022ല്‍ പദ്ധതിവിഹിതം 74 ലക്ഷമായി കുറഞ്ഞു. ഈ തുകയും വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തവര്‍ഷം പദ്ധതി വിഹിതം വീണ്ടും കുറയും. ഈ പ്രക്രിയ ഇങ്ങനെ തുടര്‍ന്നാല്‍ പട്ടികക്ഷേമത്തിന് തുക കിട്ടാതെവരുമെന്ന സാഹചര്യം ഉണ്ടാകും. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാതെ ഒന്നും നടക്കില്ല. പഞ്ചായത്ത് പ്രശ്നം പലതവണ ഡി.എഫ്.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയുമില്ല. tdd mltm2 വനംവകുപ്പിന്‍റെ തടസ്സം മൂലം ഫണ്ട് അനുവദിച്ചിട്ടും പണിയാൻ കഴിയാത്ത തടിയനാൽ അംബേദ്​കർ കോളനി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.