കോഴിപ്പള്ളിക്കാർ രംഗത്തിറങ്ങി; റോഡ് ഗതാഗതയോഗ്യമായി

- ഹാപ്പി മൺഡേ- തൊടുപുഴ: റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി കോഴിപ്പള്ളിക്കാർ കയറിയിറങ്ങാത്ത ഇടങ്ങളില്ല. ഒരിടത്തുനിന്ന് അനുകൂല പ്രതികരണങ്ങളൊന്നുമുണ്ടാകാത്തതിനെ തുടർന്ന് ഒടുവിൽ നാട്ടുകാർതന്നെ റോഡ്പണിക്കിറങ്ങി. ഞായറാഴ്ച രാവിലെ മുതൽ നാട്ടുകാരൊന്നടങ്കം നാട്ടിലെ വഴി പുനഃസ്ഥാപിക്കാനിറങ്ങിയതോടെ നളിയാനി-കുളമാവ് റോഡിൽ കോഴിപ്പള്ളിയിലെ തകർന്നുകിടന്ന ഭാഗത്തുകൂടെ ഇപ്പോൾ വാഹനം ഓടിക്കാം. 2018ലെ പ്രളയകാലത്താണ് കോഴിപ്പള്ളിയിൽ മലയിടിഞ്ഞതിനെ തുടര്‍ന്നാണ് പ്രദേശത്തെ റോഡ് പൂർണമായി തകർന്ന് ഗതാഗതം ദുഷ്കരമായത്. ഇരുകരയായി വേര്‍പെട്ടുനില്‍ക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇവർ നാളുകളായി അധികൃതരെ സമീപിച്ചെങ്കിലും ഇതൊന്നും ഫലംകണ്ടില്ല. തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കെത്താനുള്ള എളുപ്പമാർമാണ് ഈ റോഡ്. റോഡ് തകരും മുമ്പ് നൂറുകണക്കിനാളുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു. പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിച്ചെങ്കിലും നാട്ടുകാർക്ക് മറ്റൊരു വഴിയില്ലാത്തതിനാൽ കരിങ്കല്ലും മറ്റും ഇട്ട് താൽക്കാലികമായി ഒരു സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, മഴക്കാലമെത്തുന്നതോടെ ഇതുവഴിയുള്ള യാത്ര അതിസാഹസികമാണ്. ചളിയും മണ്ണും നിറഞ്ഞ് യാത്ര അപകടത്തിലാകും. ഈ സാഹചര്യത്തിലാണ് മഴ കനക്കുന്നതിന് മുമ്പ് നാട്ടുകാർ ശ്രമദാനമായി റോഡ് ഗതാഗതയോഗ്യമാക്കാൻ രംഗത്തിറങ്ങിയത്. സാധാരണക്കാരും കൂലിപ്പണിക്കാരുമൊക്കെയാണ് ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും. നാട്ടുകാരിൽനിന്ന് ഇതുവഴി സഞ്ചരിക്കുന്നവരിൽനിന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും മറ്റുമായി കുറച്ച് തുക പിരിവ് നടത്തി ശേഖരിച്ചു. റോഡ് നിർമാണത്തിനാവശ്യമായ സിമന്‍റിന്‍റെ ഒരുഭാഗം തൊടുപുഴ റോട്ടറി ക്ലബും വാങ്ങിനല്‍കി. മെറ്റലും കല്ലും പാറപ്പൊടിയും ഇറക്കി ഞായറാഴ്ച റോഡ് പണിക്കായി കോഴിപ്പള്ളിക്കാർ ഒന്നായി ഇറങ്ങുകയായിരുന്നു.  150 മീറ്ററോളം റോഡാണ് തകർന്നുകിടക്കുന്നത്. ഇതിൽ ഏറെ ദുർഘടമായ ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. തകർന്ന സ്ഥലങ്ങളെല്ലാം ഇവർ കല്ലുകളിട്ട് അടച്ചിട്ടുണ്ട്. ഊരുമൂപ്പന്‍ രവീന്ദ്രന്‍, പ്രമോട്ടർ എം.ബി. നിഷാദ്, വനാവകാശ സമിതി അംഗം കെ.എം. സുകുമാരന്‍, പൊതുപ്രവര്‍ത്തകന്‍ അനില്‍ രാഘവന്‍ എന്നിവർ നേതൃത്വം നൽകി. TDL ROAD TARING കൂവപ്പള്ളിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തകർന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.