മണിക്കലിലെ ബോട്ടിങ്: പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം

-വാടക കുറവുചെയ്ത് നൽകുന്നതിൽ ഭിന്നത പെരുവന്താനം: മണിക്കൽ തടാകത്തിൽ ബോട്ടിങ് നടത്തുന്നതിന് കരാർ എടുത്തയാൾക്ക് വാടക കുറവുചെയ്ത് നൽകുന്നതിനോട് പഞ്ചായത്ത് ഭരണസമിതിയിൽ എതിർപ്പ്. വാടക കുറച്ചുനൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെടുമ്പോൾ പ്രതിപക്ഷം അംഗീകരിക്കാൻ തയാറല്ല. പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്തപ്പോഴാണ് ഭിന്നത ഉയർന്നത്. പ്രതിമാസം 5000 രൂപക്കാണ് ബോട്ടിങ്ങും ശുചിമുറിയും ലേലത്തിൽ നൽകിയത്. ഭരണപക്ഷത്തിന് വേണ്ടപ്പെട്ട ആളാണ് ലേലം പിടിച്ചതെന്നും പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ ബോട്ടിങ് നന്നായി നടക്കാത്തതിനാൽ കരാറുകാരന് വാടക ഇളവുചെയ്ത് കൊടുക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, കരാർ നൽകിയത് കുറഞ്ഞ തുകക്കാണെന്നും വാടക കുറവുചെയ്ത് നൽകേണ്ടതില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങളും വാദിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ബോട്ടിങ് ആരംഭിച്ചത്. പഞ്ചായത്ത് ജീവനക്കാരെ നിയമിച്ച് സർവിസ് നടത്തുകയായിരുന്നു. കോവിഡ് കാലത്ത് ബോട്ടിങ് തടസ്സപ്പെട്ടു. കോവിഡിനുശേഷം കരാർ നൽകിയാണ് യു.ഡി.എഫ് ഭരണസമിതി ബോട്ടിങ് പുനരാരംഭിച്ചത്. തുടർന്ന് എൽ.ഡി.എഫ് സമരപരിപാടി നടത്തിയെങ്കിലും കരാർ നൽകിയ ആൾ വഴി ബോട്ടിങ് പുനരാരംഭിച്ചു. പഞ്ചായത്തിൽ ഇരുമുന്നണികൾക്കും കൊമ്പ് കോർക്കാനുള്ള വിഷയമായി ബോട്ടിങ് മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.