ട്രക്കിങ് നിരോധനം കർശനമാക്കി വനംവകുപ്പ്‌

P/4 Lead.. -ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് തീരുമാനം ചെറുതോണി: വിനോദസഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ അനധികൃത ട്രക്കിങ്ങിന് നിരോധനം കർശനമാക്കി വനംവകുപ്പ്. വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതികൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിങ്, ഉയർന്ന മലകളിലേക്കുള്ള ട്രക്കിങ് എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിരോധനം കർശനമാക്കിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെ ട്രക്കിങ് നടത്തുന്നവർക്കും സംഘടിപ്പിക്കുന്നവർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ മലമ്പുഴ ചെറാട് മലയിടുക്കിൽ ബാബു എന്ന യുവാവ് കുടുങ്ങിയതിനു ശേഷമാണ് ട്രക്കിങ് നിരോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത് വന്യമൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞയിടങ്ങളിൽ മാത്രം ട്രക്കിങ്ങിന് അനുമതി നൽകിയാൽ മതിയെന്നാണ് വനംവകുപ്പിന്‍റെ തീരുമാനം. വനംവകുപ്പ് നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഇനി ട്രക്കിങ് അനുവദിക്കൂ. ട്രക്കിങ്ങിനുവരുന്നവർ സർക്കാർ ഡോക്ടർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡഡ് സംവിധാനങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ നിർബന്ധമായും കരുതണം. ഓൺ കോളിൽ ഡോക്ടറുടെ സാന്നിധ്യവും ഉറപ്പാക്കിയിരിക്കണം. ട്രക്കിങ് നടത്താൻ ഉദ്ദേശിക്കുന്നവർ മുഴുവൻ വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖകളും നൽകി മുൻകൂർ അപേക്ഷ സമർപ്പിക്കണം. ട്രക്കിങ്ങിന് അനുമതിയില്ലാത്ത സ്ഥലങ്ങളാണ് വനംവകുപ്പിന്‍റെ കീഴിൽ കൂടുതലും. ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശമോ വിവരശേഖരണമോ ഇല്ലാത്തതിനാൽ അനധികൃത മലകയറ്റവും മറ്റും നിർബാധം ഇപ്പോഴും നടക്കുകയാണ്. അനധികൃത ട്രക്കിങ് തടയുന്നതിന്‍റെ ഭാഗമായി ഇനിമുതൽ വനംവകുപ്പിന്‍റെ നിരോധിത മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള മൗണ്ടനീയറിങ് അസോസിയേഷൻ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളോടും കൃത്യമായ മാർഗനിർദേശം നൽകണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.