വീണ്ടെടുക്കാം, ആ പച്ചപ്പിനെ p2 lead package മലകളുടെയും പുഴകളുടെയും നാടെന്ന് ഇടുക്കിക്ക് പണ്ടേ വിളിപ്പേരുണ്ട്. തനത് കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ജൈവവൈവിധ്യവുമുമെല്ലാം ഇടുക്കിയുടെ സവിശേഷതകളാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്. എന്നാൽ, വനനശീകരണവും കൈയേറ്റവും അമിതമായ മാനുഷിക ഇടപെടലും മൂലം ഇടുക്കിക്ക് മുറിവേറ്റിട്ടുണ്ട്. അതേസമയം, പച്ചപ്പെന്നപോലെ പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങളും കാണാം. വൈവിധ്യങ്ങൾ പലതും തകിടംമറിയുന്ന കാലത്ത് ഈ പരിസ്ഥിതി ദിനത്തിൽ ഒരു തിരിഞ്ഞുനോട്ടം. പ്രകൃതിയുടെ സൗന്ദര്യവും നേരിടുന്ന പരീക്ഷണങ്ങളും പുതിയ പ്രതീക്ഷകളും പങ്കുവെച്ച്... 12 പഞ്ചായത്തുകളിൽ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നു * തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി ചെറുവനമാതൃക സൃഷ്ടിക്കും തൊടുപുഴ: ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിന്‍പുറങ്ങളില്‍ പുനഃസ്ഥാപിക്കാനും നഗരങ്ങളില്‍ ലഭ്യമായ ഇടങ്ങളിലൊക്കെ എത്ര ചെറുതെങ്കിലും പച്ചപ്പിനെ വീണ്ടുമെത്തിക്കുകയും എന്ന ലക്ഷ്യത്തിൽ ജില്ലയിൽ 12 പഞ്ചായത്തുകളിൽ കൂടി പച്ചത്തുരുത്തൊരുങ്ങുന്നു. മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, അറക്കുളം, കാഞ്ചിയാർ, ഉപ്പുതറ, അടിമാലി, ഉടുമ്പൻചോല, പാമ്പാടുംപാറ, മൂന്നാർ, മാങ്കുളം, ഇരട്ടയാർ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. ചെറുതും വലുതുമായ ഇടങ്ങളൊക്കെ ഹരിതാഭമാക്കുന്നതിലൂടെ കാലാവസ്ഥ മാറ്റത്തെ ചെറുക്കുക, ജൈവവൈവിധ്യ ഉദ്യാനസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കാവുകളുടെ സംരക്ഷണവും പുനരുജ്ജീവനവും മിയാവാക്കി വനം, മാലിന്യ നിര്‍മാര്‍ജനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. പ്രാദേശികമായ തനത് സസ്യങ്ങളും വൃക്ഷങ്ങളുമാകും പച്ചത്തുരുത്തിലൂടെ പരിപാലിക്കപ്പെടുക. ചിത്രശലഭങ്ങള്‍ക്ക് ആവശ്യമായ ഇടങ്ങള്‍ ചേര്‍ത്ത് ചിത്രശലഭോദ്യാനം സജ്ജമാക്കും. അവിടെ തേന്‍പൂക്കളുള്ള സസ്യങ്ങളും പഴങ്ങളുള്ള മരങ്ങളും മുളങ്കാടുകളും ഒരുക്കും. പൂർണമായും പ്രകൃതി കൃഷിയാകും നടപ്പാക്കുക. മതിലുകളില്ലാതെ ജൈവ വേലിയുണ്ടാക്കിയാവും പച്ചത്തുരുത്തുകള്‍ സംരക്ഷിക്കുക. ഇതോടൊപ്പം അടിമാലി, കുമളി, പെരുവന്താനം, മറയൂർ, ശാന്തൻപാറ, വണ്ണപ്പുറം, കുടയത്തൂർ, വെള്ളിയാമറ്റം, വാത്തിക്കുടി, കുയിലിമല, വാഴത്തോപ്പ്, മുണ്ടിയെരുമ, മുതുവാൻകുടി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി, മാങ്ങാത്തൊട്ടി, ചോറ്റുപാറ, കഞ്ഞിക്കുഴി, മുട്ടം ഗവ. പോളിടെക്നിക്, മുട്ടം ഐ.എച്ച്.ആർ.ഡി, കൊച്ചുതോവാള, ശാന്തിഗ്രാം, പഴയവിടുതി, പൂമാല, ചിന്നക്കനാൽ, മാങ്കുളം, കരിങ്കുളം, വെട്ടിമറ്റം, മലയിഞ്ചി, അടിമാലി, പെരിങ്ങാശ്ശേരി, ഇരുപതേക്കർ, മണക്കാട്, നെടുങ്കണ്ടം, തൊടുപുഴ ന്യൂമാൻ കോളജ്, കുമളി എന്നിവിടങ്ങളിൽ നിലവിൽ പച്ചത്തുരുത്തുകൾ പരിപാലിച്ചുവരുന്നുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി പദ്ധതിയുടെ ഭാഗമായി ചെറുവനമാതൃക സൃഷ്ടിച്ചെടുത്ത് പ്രകൃതി സംരക്ഷണമാണ് ഹരിതകേരളം ലക്ഷ്യമിടുന്നത്. TDL PACHATHURUTHU കാഞ്ഞാറിലെ പച്ചത്തുരുത്ത് മനംകുളിർപ്പിക്കും ചിന്നാര്‍വനം മറയൂർ: കേരളത്തിലെ മറ്റ് വന്യജീവി സങ്കേതങ്ങളിൽനിന്ന് വ്യത്യസ്തമായി വര്‍ഷം മുഴുവന്‍ ആകര്‍ഷണീയമാണ് മറയൂരിലെ ചിന്നാര്‍. കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശവും പശ്ചിമഘട്ട മലനിരകളിലെ കിഴക്കന്‍ ചരിവിലാണ് മഴനിഴലിന്‍റെ മനോഹര ഭൂമികയായ ചിന്നാര്‍. മറ്റ് വനമേഖലയില്‍നിന്ന് വ്യത്യസ്തമായി വരണ്ട ഉഷ്ണമേഖലക്കാടുകള്‍, മുള്ളുകളോടുകൂടിയ കുറ്റിക്കാടുകള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ നദീതട വനങ്ങള്‍, ഇലപൊഴിയും കാടുകള്‍ എന്നിങ്ങനെ വിവിധതരം കാടുകളാല്‍ സമൃദ്ധമാണ് 90 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ ചിന്നാര്‍വനം. മറ്റ് ഇക്കോടൂറിസം മേഖലയില്‍നിന്ന് വിഭിന്നമായി ഉയരംകുറഞ്ഞ വനമേഖലയായതിനാല്‍ വന്യജീവികളെ ഏളുപ്പത്തില്‍ കാണാൻ സാധിക്കും എന്നതാണ് ചിന്നാര്‍ കാടുകളെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. കേരളത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോള്‍ മഴയുടെ നിഴല്‍ എന്നപോലെ നൂല്‍മഴ മാത്രമാണ് ഈ ഭാഗത്ത് അനുഭവപ്പെടാറുള്ളത്. അതിനാല്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇക്കോടൂറിസം പോയന്‍റയി ചിന്നാര്‍ മാറുകയാണ്. വര്‍ഷം മുഴുവൻ സഞ്ചാരികള്‍ക്ക് കണ്ട് ആസ്വാദിക്കാന്‍ പറ്റിയ ഏറ്റവും സുന്ദരമായ വനമേഖലയാണ് ചിന്നാര്‍ വന്യജീവി സങ്കേതം. കേരളത്തിന്‍റെ പൈതൃക സ്വത്തായ സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂരില്‍ മൂന്ന് കിലോമീറ്റര്‍ അകലെ കരിമുട്ടി വെള്ളച്ചാട്ടത്തില്‍നിന്ന് ആരംഭിക്കുന്നു. ശബരി-പഴനി തീര്‍ത്ഥാടനപാത 16 കിലോമീറ്ററോളം ദൂരം ചിന്നാര്‍ വന്യജീവി സങ്കേതത്തിന് നടുവിലൂടെയാണ് കടന്നുപോകുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന്‍റെ അതിര്‍ത്തി പങ്കിടുന്ന വനങ്ങളായ ആനമല കടുവ സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ആനമുടി ഷോല നാഷനല്‍ പാര്‍ക്ക്, മറയൂര്‍ ചന്ദനക്കാടും ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. TDL CHINNAR BOARD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.