ഇടമലക്കുടിയിൽ ലൈബ്രറി എത്തുമ്പോൾ സംതൃപ്തിയോടെ മുരളീധരൻ

മൂന്നാർ: 11 വർഷം മുമ്പ് ഇടമലക്കുടിയിലെ മുരളീധരൻ എന്ന അധ്യാപകൻ കണ്ട ലൈബ്രറിയെന്ന സ്വപ്നം യാഥാർഥ്യമായി. കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ലൈബ്രറിയെന്ന ആശയം നടപ്പാക്കാൻ പ്രയത്നിച്ചത് പി.കെ. മുരളീധരനാണ്. ഇടമലക്കുടിയിലെ ഇരുപ്പുകൽകുടിയിൽ 2011ലാണ് മുരളീധരൻ ആദ്യമായി ലൈബ്രറി തുടങ്ങിയത്. അന്ന് പ്രതിബന്ധങ്ങളെ അതിജീവിച്ച് തുടങ്ങിയ ലൈബ്രറിയാണ് ഇപ്പോൾ ഔപചാരികമായി പ്രവർത്തനം ആരംഭിക്കുന്നത്. 1999ൽ വാഴക്കുത്ത് കുടിയിലെ ഏകാധ്യാപക സ്കൂളിലെ അധ്യാപകനായി എത്തിയതായിരുന്നു മുരളീധരൻ. കുട്ടികൾ അക്ഷരം മറന്നുപോകാതിരിക്കാൻ വായന തുടരണമെന്ന ചിന്തയിലാണ് ലൈബ്രറിയെക്കുറിച്ച് ആലോചിച്ചത്. തിരുവനന്തപുരത്തുള്ള മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കൾ 160 പുസ്തകങ്ങൾ നൽകി. അവ 15 കിലോമീറ്ററോളം തലയിൽ ചുമന്ന് ഇരുപ്പുകൽകുടിയിൽ എത്തിച്ചു. അത് സൂക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തത് 65കാരനായ ചിന്നത്തമ്പിയാണ്. അങ്ങനെയാണ് ഇടമലക്കുടിയിൽ ആദ്യമായി ലൈബ്രറി ആരംഭിക്കുന്നത്. 2017ൽ ലൈബ്രറി മുളകുതറ സ്കൂളിലേക്ക് മാറ്റി. ലൈബ്രറിയിൽ കഴിഞ്ഞ ദിവസം 40,000 രൂപയുടെ പുസ്തകം എത്തിച്ചു. ഉപകരണങ്ങളും പുസ്തകവും ചുമട്ടുകൂലിയുമെല്ലാം നൽകിയത് പഞ്ചായത്ത് ഫണ്ടിൽനിന്നാണ്. ആദ്യപുസ്തകം കുട്ടികൾക്ക് കൈമാറി വാർഡ് അംഗം രാമനാഥൻ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് ലൈബ്രറിയുടെ ചുമതലക്കാരൻ കവി അശോകൻ മറയൂരാണ്. കെട്ടിലും മട്ടിലുമെല്ലാം പുതുമയാർന്ന വായനശാല ഇടമലക്കുടിയിൽ എത്തിയപ്പോൾ തുടക്കക്കാരനായ മുരളീധരൻ മാഷ് ഇവിടെയില്ല. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ഭിന്നതല പഠനകേന്ദ്രത്തിലെ അധ്യാപകനാണ് ഇപ്പോൾ അദ്ദേഹം. ചിത്രം 1 പി.കെ. മുരളീധരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.