പൊലീസുകാർക്കെതിരായ ആരോപണം; സേനയിൽ മുറുമുറുപ്പ്

ഇടുക്കി: തീവ്രവാദ ബന്ധമുള്ള സംഘടനകൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തിക്കൊടുത്തതായി മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കെതിരെ ഉയർന്ന ആരോപണത്തെച്ചൊല്ലി പൊലീസുകാർക്കിടയിൽ മുറുമുറുപ്പ്. ആരോപണത്തിന് പിന്നില്‍ സംഘ്പരിവാര്‍ ബന്ധമുള്ള ചില പൊലീസുകാരാണെന്നാണ് പൊലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ ആദ്യ റിപ്പോര്‍ട്ട് മാറ്റി ആവശ്യപ്പെടാനിടയായ സാഹചര്യം ദുരൂഹമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ റിപ്പോർട്ടും നടപടിയുമുണ്ടാകുന്നതിന് മുമ്പുതന്നെ പൊലീസുകാരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതിന് പിന്നിൽ പതിറ്റാണ്ടിലേറെയായി മൂന്നാറിൽതന്നെ ജോലി ചെയ്യുന്ന ചില പൊലീസുകാരാണെന്നാണ് ആക്ഷേപം. പ്ലേ സ്റ്റോറില്‍നിന്ന് ഡൗൺലോഡ് ചെയ്ത ആപ് മറയാക്കി ഫോണ്‍ കാളുകള്‍ നടത്തിയെന്നും വകുപ്പിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് മൂന്ന് പൊലീസുകാര്‍ക്കെതിരായ ആരോപണം. എന്നാല്‍, ഒമ്പത് പൊലീസുകാർ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും അന്വേഷണം മൂന്നുപേരിൽ മാത്രം ഒതുക്കിയതിൽ ഗൂഢാലോചനയുള്ളതായും പറയുന്നു. ആരോപണം ഉയർന്നിട്ട് ആഴ്ചകളായെങ്കിലും തെളിയിക്കുന്ന വസ്തുതകളൊന്നും കണ്ടെത്തിയിട്ടില്ല. ആരോപണവിധേയരായ പൊലീസുകാര്‍ കൂടി ഉൾപ്പെടുന്ന നാട്ടിലെ പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിൽ ഒരു സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ ഉണ്ടെന്നതിന്‍റെ പേരിലാണ് പൊലീസുകാരെ ഈ സംഘടനയുമായി ബന്ധപ്പെടുത്താൻ ശ്രമം നടക്കുന്നത്. വാട്സ്ആപ് ഗ്രൂപ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രത്യേക വിഭാഗത്തെ സംശയനിഴലിൽ നിർത്തുന്നതാണെന്നും വിമർശനമുണ്ട്. ആരോപണവിധേയരായ പൊലീസുകാർ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇടതുസംടഘനയെ വിമർശിച്ചത് ഇവർക്കെതിരെ രാഷ്ട്രീയ വിരോധത്തിനും കാരണമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.