മങ്ങാട്ടുകവല ബസ്സ്റ്റാൻഡ് വീണ്ടും ടാർ ചെയ്യും

തൊടുപുഴ: മങ്ങാട്ടുകവല ബസ്സ്റ്റാൻഡ് ടാർ ചെയ്ത് രണ്ട് മാസത്തിനകം തകർന്നതിനെച്ചൊല്ലി തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനം. മഴമാറുന്ന മുറക്ക് സ്റ്റാൻഡ് വീണ്ടും ടാർ ചെയ്യാൻ തീരുമാനമായി. വാർഡ് കൗൺസിലർ മുഹമ്മദ് അഫ്‌സലാണ് വ്യാഴാഴ്ച വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷാംഗങ്ങളും വിമർശനവുമായി രംഗത്തെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രദേശം ചതുപ്പ് സ്വഭാവമുള്ളതിനാലാണ് ടാർ പെട്ടെന്ന് ഇളകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടർന്നാണ് വീണ്ടും ടാർ ചെയ്യാമെന്ന് ചെയർമാൻ സനീഷ് ജോർജ് കൗൺസിലിനെ അറിയിച്ചത്. വീണ്ടും പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് നഗരസഭ ഓഫിസിന് മുന്നിലെ വാതിൽ നീക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യവും അംഗീകരിച്ചു. കരാറുകാരുടെ ബില്ലുകൾ മാറി നൽകാത്ത വിഷയത്തിന് അടിയന്തര പരിഹാരം കാണും. കൗൺസിലർമാരായ എം.എ. കരിം, കെ. ദീപക്, ടി.എസ്. രാജൻ, സഫിയ ജബ്ബാർ, സനുകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.