ആദിവാസി കോളനി കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തത് നീതി നിഷേധം -മനുഷ്യാവകാശ കമീഷൻ

ഇടുക്കി: പ്രകൃതിദത്ത നീരുറവകൾ ഇല്ലാത്ത ചിന്നക്കനാൽ 301 ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി ഇനിയും പൂർത്തിയാക്കാത്തത് നീതി നിഷേധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കാലതാമസം കൂടാതെ പദ്ധതി പൂർത്തിയാക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് ഉത്തരവിട്ടു. 2015- 16 സാമ്പത്തിക വർഷമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് വേണ്ടി 45 ലക്ഷം രൂപ അനുവദിച്ചത്. രണ്ട് കുളങ്ങളുടെ പണി പൂർത്തിയാക്കി. എന്നാൽ, ഗുണനിലവാരമില്ലാത്ത പൈപ്പുകൾകൊണ്ട് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇതിനു ശേഷം പദ്ധതി മുന്നോട്ടുപോയില്ല. പദ്ധതിക്കായി മൂന്ന് സംഭരണ ടാങ്കുകളും പമ്പ് ഹൗസുകളും നിർമിച്ചിട്ടുണ്ടെന്ന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇടിക്കുഴി ഭാഗം ഒഴികെ പ്രദേശങ്ങളിൽ പൈപ്പ് സ്ഥാപിക്കാൻ ട്രഞ്ച് നിർമാണം പൂർത്തിയാക്കിയിട്ടില്ല. നിലവിലെ ട്രഞ്ചുകൾ മണ്ണ് മൂടി. ആനയിറങ്കൽ ഡാമിന്‍റെ ഭാഗത്ത് സ്ഥാപിച്ച കുടിവെള്ള കിണറിന് ആവശ്യമായ ഉയരമില്ലാത്തതിനാൽ വെള്ളം മൂടിയ നിലയിലാണ്. കിണറിന്‍റെ ഉയരം വർധിപ്പിച്ച് പദ്ധതി ഉപയോഗക്ഷമമാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനകം 10,44,735 രൂപ കരാറുകാരന് നൽകിയതായി കലക്ടർ കമീഷനെ അറിയിച്ചു. പണി പൂർത്തിയാക്കാൻ കരാറുകാരൻ ആറ് മാസം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണമാണ് പണി പൂർത്തിയാക്കാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ആദിവാസി ഫോറം പ്രസിഡന്‍റ് മിനി ബെന്നി നൽകിയ പരാതിയിലാണ് കമീഷൻ ഇടപെടൽ. കരിമണ്ണൂർ സ്കൂളിൽ എസ്.പി.സി ക്യാമ്പ് തുടങ്ങി കരിമണ്ണൂർ: സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ത്രിദിന സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു പതാക ഉയർത്തി. ഔപചാരിക ഉദ്ഘാടനം കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ലിയോ കുന്നപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. രക്ഷാകർതൃ പ്രതിനിധി ഷിബു ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിസോയ് ജോർജ്, എ.എസ്.ഐ പി.എ. മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ഷേർലി ജോൺ വടക്കേക്കര, അധ്യാപക പ്രതിനിധി സാബു ജോസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.