ഇടമലക്കുടിയിൽ സംയോജിത വികസന പദ്ധതികൾക്കായി പഠനസംഘം

മൂന്നാർ: കുടുംബതല സർവേ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആരംഭിച്ചു. കുടുംബശ്രീ മിഷൻ നേതൃത്വത്തിലെ 85അംഗ സംഘമാണ് ആറുദിവസത്തെ പഠനത്തിന് ഇടമലക്കുടിയിൽ എത്തിയത്. സംസ്ഥാന സർക്കാറി‍ൻെറ സംയോജിത വികസന പദ്ധതി ഇടമലക്കുടിയിൽ നടപ്പാക്കാനാണ് വിവരശേഖരണം. വിവിധ വകുപ്പുകൾക്ക് പഞ്ചായത്തിൽ നടപ്പാക്കാൻ കഴിയുന്ന വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കുകയാണ് ലക്ഷ്യം. പഠനസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് പഞ്ചായത്തിലെ 712 വീടുകളും സന്ദർശിക്കും. ആറുദിവസം കൊണ്ട് എല്ലാ കുടികളിലെയും വീടുകളിൽനിന്ന് വിവരശേഖരണം പൂർത്തിയാക്കും. ഇതിനനുസരിച്ച് ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ മൈക്രോ പദ്ധതികൾ തയാറാക്കും. കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷനിലെ 34 മെന്‍റർമാർ, 34 സാമൂഹിക പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള 17 ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സംഘം. 26ന് മൂന്നാറിൽ മടങ്ങിയെത്തുന്ന സംഘം, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചതിനുശേഷം 29ന് മടങ്ങും. തുടർന്ന് ഓരോ കുടിയുടെ വികസനത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കർമപദ്ധതി തയാറാക്കും. ഇതോടെ പദ്ധതി നടത്തിപ്പുകളിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.