ചെലവഴിച്ചത് ലക്ഷങ്ങൾ; മാങ്കുളത്ത് ഗ്രൗണ്ടുകളുടെ നിർമാണം പാതിവഴിയിൽ

അടിമാലി: അവികസിത പഞ്ചായത്തായ മാങ്കുളത്ത് ചെറുപ്പക്കാരുടെ കായിക ഉന്നമനം ലക്ഷ്യമാക്കി നിര്‍മാണം ആരംഭിച്ച ഗ്രൗണ്ടുകള്‍ പാതിവഴിയില്‍ നിലച്ചു. 50 ലക്ഷം രൂപ ചെലവിൽ 2016ലാണ് മാങ്കുളം വേലിയാംപാറയില്‍ ഗ്രൗണ്ട് നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. താളുംകണ്ടത്ത് നിര്‍മാണം തുടങ്ങിയ ഗ്രൗണ്ടും പാതിവഴിയിലാണ്. വേലിയാംപാറയില്‍ ഭൂമി നിരപ്പാക്കുകയും കല്ല് കെട്ടുകയും ഉല്‍പ്പെടെ ചെയ്തപ്പോഴേക്കും ഫണ്ട് തീര്‍ന്നു. ഗ്രൗണ്ടിലേക്ക് എത്താന്‍ വഴിയില്ലാതെ വന്നത് മറ്റൊരു പ്രശ്‌നവുമായി. ഇതോടെ റോഡ് നിര്‍മിക്കാന്‍ അഞ്ച് ലക്ഷം വീണ്ടും അനുവദിച്ചു. എന്നാല്‍, റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഭൂമി നിരത്തിയപ്പോള്‍ രൂപപ്പെട്ട കുഴികളില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ പ്രദേശവാസികള്‍ക്ക് ദുരിതവുമായി. മാലിന്യം അഴുകി ദുര്‍ഗന്ധം പരന്നതിന് പുറമെ പകര്‍ച്ചവ്യാധി പരത്തുന്ന ഈച്ച-കൊതുക് മുതലായവയുടെ വ്യാപനത്തിനും ഇത് കാരണമായി. ഗ്രൗണ്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അംഗൻവാടിയില്‍ കൊതുക് ശല്യം അതിരൂക്ഷമായി. ഒരേക്കര്‍ സ്ഥലമാണ് ഗ്രൗണ്ടിനായി പഞ്ചായത്ത് വാങ്ങിയത്. സ്ഥലം നിരപ്പാക്കിയതൊഴിച്ച് മറ്റ് പ്രവര്‍ത്തനങ്ങൾ നടത്താത്തതിനാല്‍ പുല്ലും കാടും മാലിന്യങ്ങളും നിറഞ്ഞ് ഗ്രൗണ്ടിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിനായി അനുവദിച്ച പണം മുഴുവന്‍ കരാറുകാരന്‍ വെട്ടിച്ചെടുത്തതായും നാട്ടുകാര്‍ ആരോപിച്ചു. ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള മാങ്കുളത്ത് നിരവധി കായിക താരങ്ങളുമുണ്ട്. ഇവര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രൗണ്ട് സ്വപ്‌നമായി ഇപ്പോഴും അവശേഷിക്കുന്നു. താളും കണ്ടം ഗ്രൗണ്ടിന്റെ നിര്‍മാണവും പാതിവഴിയിലാണ്. ഇവിടെ ഓപൺ സ്റ്റേജ് അടക്കം വലിയ പദ്ധതിയാണ് വിഭാവനം ചെയ്തത്. എന്നാല്‍, എല്ലാം വാഗ്ദാനത്തിലൊതുങ്ങി. ദേശീയതാരങ്ങളായ വി.എസ്. ലിബിയ, വിപിന്‍ പുളിക്കല്‍, ജോബിന്‍ പാൽശ്ശേരി എന്നിവര്‍ മാങ്കുളത്തുനിന്ന് ഉയര്‍ന്നുവന്നവരാണ്. idl adi 1 mklm ചിത്രം....മാങ്കുളം പഞ്ചായത്തില്‍ പണി പാതിയിൽ നിലച്ച താളുംകണ്ടത്തെ മൈതാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.