തൊടുപുഴ: മാലിന്യം ഉറവിടത്തിൽതന്നെ കണ്ടെത്താനും ഇതിനെ ശാസ്ത്രീയമായി സംസ്കരിക്കാനും സഹായകമാകുന്ന വിധത്തിൽ 'ഹരിത മിത്രം' പേരിൽ മൊബൈൽ ആപ് പ്രവർത്തന സജ്ജമാകുന്നു. മാലിന്യരഹിതമായ അന്തരീക്ഷം വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്നാണ് ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിൽ ജൂണിൽ ആപ് പ്രവർത്തനസജ്ജമാക്കും. രൂപപ്പെടുന്ന മാലിന്യത്തിൻെറ അളവ്, തരം, അവ കൈകാര്യം ചെയ്യപ്പെടുന്ന രീതി, എന്നിവ കൃത്യമായി അറിഞ്ഞോലേ മാലിന്യസംസ്കരണം പൂർണമായി നടപ്പാക്കാൻ കഴിയൂ. ഇത്തരം സംവിധാനങ്ങളുടെ അഭാവം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആപ്ലിക്കേഷൻ. ഓൺലൈനിലും ഓഫ്ലൈനിലും പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്. * ഓരോ വീടുകളിലും ക്യൂആർ കോഡ് നൽകും ജില്ലയിൽ 26 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് ആപ് ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുക. 1532 ഹരിതകർമ സേനാംഗങ്ങളാണ് ജില്ലയിലുള്ളത്. ഇവർ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം എന്തൊക്കെ ഇവരുടെ പ്രവർത്തനം എന്നിവയൊക്കെ ആപ്പിലൂടെ അറിയാൻ കഴിയും. ഏതെങ്കിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ വിട്ടുപോയാൽ ആ വിവരവും ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി ഓരോ വീടുകളിലും ക്യൂആർ കോഡ് നൽകും. ഡിജിറ്റൽ പെയ്മെന്റും ഇതിലൂടെ നടത്താം. മാലിന്യം എന്ന രീതിയിൽ രൂപപ്പെടുന്ന വസ്തുക്കളുടെ അളവ് പരമാവധി കുറക്കുക, രൂപപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി തരംതിരിച്ച് സുരക്ഷിതമായി സംസ്കരിക്കുക, പ്രകൃതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കിയാലേ മാലിന്യരഹിത പരിസരം ലക്ഷ്യത്തിലെത്തൂ. ആപ്പ് വഴി ഉപയോക്താവിന് പ്രത്യേക സേവനങ്ങൾക്കും അപേക്ഷിക്കാം. പരാതികളും ഉന്നയിക്കാം. മാലിന്യം തള്ളുന്നതടക്കമുള്ള കാര്യങ്ങളും റപ്പോർട്ട് ചെയ്യാം. മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥലത്തിൻെറ ജിയോ ലൊക്കേഷനും ഫോട്ടോയും രേഖപ്പെടുത്താനും സഹായിക്കും. ഹരിതകർമ സേന അംഗങ്ങൾ, സൂപ്പർ വൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ഈ ആപ്ലിക്കേഷനിലൂടെ വിവരം ലഭിക്കും. കെൽട്രോണിൻെറ സഹായത്തോടെയാണ് വികസിപ്പിച്ചിട്ടുള്ളത്. * ഹരിമിത്രം ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പഞ്ചായത്തുകൾ പള്ളിവാസൽ, കാന്തല്ലൂർ, ശാന്തൻപാറ, പാമ്പാടുംപാറ, കരുണാപുരം, രാജാക്കാട്, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി, വണ്ണപ്പുറം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, ഇരട്ടയാർ, ചക്കുപള്ളം, കുമാരമംഗലം, ഇടവെട്ടി, പുറപ്പുഴ, പെരുവന്താനം, കുമളി, പീരുമേട്, ഏലപ്പാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.