ഏഴുകോടി സർക്കാർ പ്രഖ്യാപിച്ചിരുന്നു കട്ടപ്പന: ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ ഉപ്പുതറ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിന്‍റെ വികസനം ചുവപ്പുനാടയിൽ കുരുങ്ങി. പീരുമേട്, വാഗമൺ മേഖലയിലെ തോട്ടം തൊഴിലാളികളും കണ്ണംപടി, മേമാരി എന്നിവിടങ്ങളിലെ ആദിവാസികളും ചികത്സക്ക് ആശ്രയിക്കുന്ന ഉപ്പുതറ സാമൂഹിക ആരോഗ്യകേന്ദ്രമാണിത്. സി.എച്ച്.സിയുടെ വികസനത്തിന് ഏഴുകോടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൈവശഭൂമി സംബന്ധിച്ച രേഖകൾ ലഭ്യമാകാൻ താമസം നേരിടുന്നതാണ് തുടർ നടപടികളെ ബാധിക്കുന്നത്. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭ്യമായാൽ മാത്രമേ എസ്റ്റിമേറ്റ് എടുത്ത് തുടർനടപടി കൈക്കൊള്ളാൻ കഴിയൂ. സർട്ടിഫിക്കറ്റിനായി ആശുപത്രി അധികൃതർ റവന്യൂ വകുപ്പിന് അപേക്ഷ നൽകിയിട്ട് മാസങ്ങളായി. ഡോക്ടർമാർ അടക്കം ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറ്റൊരു പ്രശ്നമാണ്. നിലവിൽ നാല് ഡോക്ടർമാർ ഉള്ളതിൽ ഒരാൾ അവധിയിലാണ്. പരാമെഡിക്കൽ വിഭാഗത്തിൽ നാല് നഴ്‌സുമാരും ഒരു ഹെഡ്‌നഴ്‌സും ഉള്ളതിൽ ഒരാൾ അവധിയിലാണ്. നിലവിൽ ഫാർമസിസ്റ്റിന്‍റെ ഒരു തസ്തികയാണുള്ളത്. എൻ.ആർ.എച്ച്.എമ്മിൽനിന്ന് ഒരാളെയും ഈവനിങ് ഒ.പിയിലേക്ക് മറ്റൊരാളെയും നിയമിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും അവധിയെടുത്താൽ ആശുപത്രിയുടെ പ്രവർത്തനത്തെ ആകെ ബാധിക്കുന്ന സ്ഥിതിയാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ചികിത്സ ലഭ്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇത് പ്രാവർത്തികമാകുന്നില്ല. പ്രതിദിനം 500പേർ വരെ ഇവിടെ ചികിത്സതേടി എത്താറുണ്ട്. അടിസ്ഥാന സൗകര്യം ഒരുക്കി ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം ആരംഭിക്കുകയും കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുകയും ചെയ്താൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ. ഫോട്ടോ. ഉപ്പുതറ സാമൂഹിക ആരോഗ്യകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.