ക്ഷീരകർഷകർക്ക് ആശ്വാസം; ഉപ്പുകുന്നിൽ മൃഗാശുപത്രി തുറക്കുന്നു

23ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും തൊടുപുഴ: ഉപ്പുകുന്നിലൊരു മൃഗാശുപത്രി എന്ന ക്ഷീരകർഷകരുടെ ഏറെനാളത്തെ ആവശ്യം യാഥാർഥ്യമാകുന്നു. മൃഗാശുപത്രിയുടെ ഉദ്ഘാടനം തിങ്കളാഴ്ച 11ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുമെന്ന് ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ് എ.എം. ലതീഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുന്നിൽ മൃഗസംരക്ഷണവും പാലുൽപാദനവും പ്രധാന ഉപജീവനമാര്‍ഗമായിട്ടുള്ള ജനങ്ങളാണ് അധിവസിക്കുന്നത്. ഉടുമ്പന്നൂരിൽ 45 വര്‍ഷമായി മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ട്. മലയോരപ്രദേശമായ ഉപ്പുകുന്നിൽനിന്ന് 12 കിലോമീറ്ററിലധികം യാത്രചെയ്താലേ ഉടുമ്പന്നൂര്‍ മൃഗാശുപത്രിയില്‍ എത്താനാകൂ. പട്ടികവർഗ വിഭാഗക്കാര്‍ കൂടുതല്‍ അധിവസിക്കുന്നതും ഏറ്റവും കൂടുതല്‍ കാലിവളര്‍ത്തലും പാലുൽപാദനം ഉള്ളതും എത്തിപ്പെടുന്നതിന് ഏറെ പ്രയാസവുമുള്ള പ്രദേശമാണ് ഉപ്പുകുന്ന്. ഈ സാഹചര്യത്തില്‍ ഉപ്പുകുന്നില്‍ മൃഗാശുപത്രി വേണമെന്നുള്ളത് ക്ഷീരകര്‍ഷകരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു. കർഷകരുടെ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി നൽകിയ അപേക്ഷയിൽ അനുമതി ലഭിച്ചതോടെ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയുമായിരുന്നു. സ്ഥാപനത്തിനായി അഞ്ചുവര്‍ഷത്തേക്ക് വാടകരഹിത കെട്ടിടം, മറ്റ് ചെലവുകള്‍ എന്നിവ പഞ്ചായത്ത് വഹിക്കും. സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 'ലൈഫ്' സമ്പൂര്‍ണ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച 14 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ജയ ചാണ്ടി, ഡെപ്യൂട്ടി ഡയറകട്ർ ഡോ. ബിനോയി മാത്യു, അസി. പ്രോജക്ട് ഓഫിസർ ബിജു ചെമ്പരത്തിയിൽ, സെക്രട്ടറി ജോൺ ജി.ഗ്രീക്ക് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.