ആയുര്‍വേദ മെഡിക്കല്‍ കോളജ് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു

റവന്യൂ വകുപ്പിന്‍റെ 23 ഏക്കര്‍ വിട്ടുനൽകിയിരുന്നു ശാന്തൻപാറ: പ്രഖ്യാപനത്തില്‍ ഒതുങ്ങി ഉടുമ്പന്‍ചോലയിലെ ആയുര്‍വേദ മെഡിക്കല്‍ കോളജ്. നിര്‍മാണോദ്ഘാടനം നടത്തി ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ നടപടിപോലും ആരംഭിച്ചിട്ടില്ല. മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ സ്ഥലം ഇപ്പോള്‍ മാലിന്യ നിക്ഷേപകേന്ദ്രമാണ്​. ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്താണ് ഉടുമ്പന്‍ചോലയില്‍ സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് അനുവദിച്ചത്. റവന്യൂ വകുപ്പിന്‍റെ കീഴിലുണ്ടായിരുന്ന 23 ഏക്കര്‍ ഭൂമി കോളജിനായി വിട്ടുനല്‍കുകയും ചെയ്‌തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ശിലാഫലകം അനാച്ഛാദനം നടത്തിയിരുന്നു. വിദേശികളെ ആയുര്‍വേദ ചികിത്സക്കായി ആകര്‍ഷിക്കുന്ന തരത്തില്‍ മെഡിക്കല്‍ കോളജ് ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ 100 കിടക്കകളുള്ള സ്‌പെഷാലിറ്റി ഹോസ്‌പിറ്റല്‍ സജ്ജമാക്കുകയും പിന്നീട് ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്നായിരുന്നു വാഗ്‌ദാനം. പ്രാരംഭ നടപടിക്കായി രണ്ടുകോടി അനുവദിച്ചതായും അറിയിച്ചു. എന്നാല്‍, പ്രാരംഭ നിര്‍മാണ പ്രവൃത്തിപോലും ആരംഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.