ശ്രീജിത്ത്, ജിമ്മി സ്‌കറിയ
പെരുമ്പാവൂര്‍: ഉടുമ്പിനെ കൊന്നതുമായി ബന്ധപ്പെട്ട ഫോറസ്റ്റ് കേസില്‍നിന്ന് ഒഴിവാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് കൈയോടെ പിടികൂടി. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി സി.പി. ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പിറവം സ്വദേശി ജിമ്മി സ്‌കറിയ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 9.45ഓടെ വിജിലന്‍സ് സംഘം ഒരുക്കിയ കെണിയിലാണ് ഇരുവരും കുടുങ്ങിയത്.
കാക്കനാടുള്ള ഒരു റസ്റ്റാറന്റില്‍ ഉടുമ്പിനെ കൊന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റിലാവുകയും ഏഴ് ദിവസം റിമാൻഡിലാകുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ച ഇവര്‍ സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ കൂടുതല്‍ ജീവനക്കാരെ പ്രതികളാക്കുമെന്നും അറസ്റ്റ് ഒഴിവാക്കാന്‍ പണം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് റസ്റ്റാറന്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍, മാനേജരായ കാസര്‍കോട് സ്വദേശിയേയും മറ്റ് ജീവനക്കാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കേസില്‍നിന്ന് ഒഴിവാക്കാന്‍ ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിഹിതമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
റസ്റ്റാറന്റ് മാനേജര്‍ എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. വിജിലന്‍സ് നിർദേശപ്രകാരം പരാതിക്കാരന്‍ പണവുമായി എത്തിയപ്പോള്‍ കുറുപ്പുംപടി എം.ജി.എം സ്‌കൂളിന് സമീപം വെച്ച് ജിമ്മി സ്‌കറിയ പണം കൈപ്പറ്റുകയും വിജിലന്‍സ് സംഘം ഇയാളെ ഉടന്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് മുടിക്കല്‍ ഫോറസ്റ്റ് ഡിപ്പോക്ക് സമീപം വെച്ച് ഡെപ്യൂട്ടി റേഞ്ചര്‍ ശ്രീജിത്തിനെയും സംഘം കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.