പനങ്ങാട്: പനങ്ങാട് പ്രദേശത്ത് കുട്ടി കള്ളന്മാരുടെ വിളയാട്ടം കൊണ്ടു പൊറുതിമുട്ടിയതായി നാട്ടുകാർ. പകൽ പെട്ടിക്കടകൾ മുതൽ ഇടത്തരം കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ മോഷണം. സ്‌കൂളിൽ കയറാതെ കറങ്ങി നടന്ന് ആളൊഴിഞ്ഞ സമയം നോക്കി കച്ചവട സ്ഥാപനങ്ങളിൽ കയറി മോഷണം നടത്തുന്നതായാണ് നാട്ടുകാർ പറയുന്നത്. സിഗരറ്റ് ചോദിച്ചാൽ കൊടുക്കാത്ത കടകളിൽ നിന്നും സിഗരറ്റ് മോഷ്ടിക്കലും, മോഷ്ടിച്ച സിഗരറ്റ് മറ്റു കുട്ടികൾക്ക് വിതരണം ചെയ്യുന്നതായുമാണ് വിവരം. കഴിഞ്ഞ ദിവസം ചേപ്പനത്തെ പെട്ടിക്കടയിൽ നിന്നും മൂവായിരം രൂപയുടെ സിഗരറ്റാണ് സംഘം കവർന്നത്.
ഇത് രഹസ്യമായി ഒളിപ്പിച്ച് വെച്ച് പലപ്പോഴായി ഉപയോഗിക്കുകയും മറ്റു കുട്ടികൾക്ക് വിതരണം ചെയ്യുന്നതായും നാട്ടുകാർക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം എൻ.എം ജങ്ഷനിലെ ബേക്കറിയിൽ കയറി പണം കവർന്നതായും പരാതി ഉയർന്നു. സ്ഥിരമായി പണത്തിൽ കുറവു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കട ഉടമ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് കുട്ടിക്കള്ളന്മാരാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ചേപ്പനത്തെ മത്സ്യബന്ധന ഉപകരണ നിർമാണ ശാലയിൽ നിന്നും സാമഗ്രികൾ കവർന്ന സംഘത്തെ കടയുടമ തടഞ്ഞുവച്ച സംഭവവുമുണ്ടായി.
നാട്ടുകാരിൽ ചിലർ സംഭവം കുട്ടിക്കൂട്ടത്തിന്റെ രക്ഷിതാക്കളെ അറിയിച്ചപ്പോൾ കൈയ്യൊഴിഞ്ഞതായും ആരോപണമുണ്ട്. എന്നാൽ മുതൽ നഷ്‌ടപ്പെട്ട ചില കടയുടമകൾ പനങ്ങാട് പൊലീസിൽ പരാതി നൽകി. കുട്ടികളായതിനാൽ പൊലീസ് പരാതി ഒതുക്കിയതായും ആക്ഷേപമുയർന്നു. ഏതായാലും കുട്ടികളെ കൈയ്യൊഴിഞ്ഞ മാതാപിതാക്കൾക്കും, പരാതിയിൽ നടപടിയെടുക്കാത്ത പൊലീസിനുമിടയിൽപ്പെട്ട് നട്ടംതിരിയുകയാണ് കച്ചവട സ്ഥാപന ഉടമകൾ. ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തിറങ്ങാനാണ് പ്രദേശത്തെ വ്യാപാരി സംഘടനയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.