മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അഗ്രോ സർവിസ് സെന്ററിന്റെ പ്രവർത്തനം നോക്കുകുത്തിയായി. കാർഷിക മേഖലയുടെ ആധുനീകരണവും സുസ്ഥിതിയും ഉറപ്പാക്കാൻ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞു. മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്തും നഗരസഭയിലെ ഇ.ഇ.സി മാർക്കറ്റിലുമാണ് സെന്ററുകൾ തുറന്നത്.
എന്നാൽ, ഇ.ഇ.സി മാർക്കറ്റിൽ ആരംഭിച്ച അഗ്രോ സർവിസ് സെന്റർ ഒരുവർഷമായി നിശ്ചലമാണ്. ലക്ഷങ്ങൾ വിലവരുന്ന കാർഷിക യന്ത്രങ്ങൾ സ്വന്തമായി ഉണ്ടെങ്കിലും വിത്ത് മുളപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് നിലവിലുള്ളത്. തുടക്കത്തിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെക്നീഷൻമാർ അടക്കം ജീവനക്കാരെ കരാർ അടിസ്ഥനത്തിൽ നിയമിച്ചിരുന്നു. എന്നാൽ, പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ ജീവനക്കാർ ഒന്നൊന്നായി സെന്റർ വിട്ടു. ശേഷിക്കുന്നത് ഏതാനും വനിത ജീവനക്കാർ മാത്രമാണ്. ജനപ്രതിനിധികളും തദ്ദേശ ഭരണസ്ഥാപനവും തിരിഞ്ഞുനോക്കാതെ വന്നതോടെ സെന്ററിന്റെ പ്രവർത്തനം പൂർണമായും താളം തെറ്റി. കാർഷിക മേഖലക്ക് മുതൽകൂട്ടാകേണ്ട സെന്റർ പ്രവർത്തനം പേരിന് മാത്രമായതോടെ കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ ബന്ധപ്പെട്ടവർ കൂടിയാലോചന നടത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സെന്റർ മൂവാറ്റുപുഴ നഗരസഭക്ക് കൈമാറി. എന്നാൽ, നഗരസഭ കൗൺസിലുമായി കൂടിയാലോചിക്കാതെ സമിതിയെ നിയോഗിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തത് വീണ്ടും തിരിച്ചടിയായി. എം.എൽ.എയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങൾ അംഗീകരിക്കാൻ നഗരസഭ അധികൃതർ തയാറായില്ല. ഇതോടെ സംഭവം രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. ഇതോടെ ബന്ധപ്പെട്ടവർ പ്രശ്നപരിഹാരത്തിന് നീക്കം ആരംഭിച്ചതായാണ് സൂചന. കാർഷിക രംഗത്തെ യന്ത്രവത്കരണം ത്വരിതപ്പെടുത്തുക, ഉൽപാദനച്ചെലവ് കുറക്കുക, ഉൽപാദനം വർധിപ്പിക്കുക, കാർഷിക മേഖലയിലെ കർഷകരെ ഉറപ്പിച്ചു നിർത്തുക, കൃഷി ജോലികൾ സുഗമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബ്ലോക്ക് അഗ്രോ സെന്ററുകളും ആരംഭിച്ചത്. മൂന്നു ട്രാക്ടറുകൾ, മെതിയന്ത്രം, കളനീക്കുന്ന യന്ത്രം, ഓട്ടോമാറ്റിക് പവർ പമ്പ്, മരംമുറിക്കുന്ന യന്ത്രങ്ങൾ, ഓട്ടോമാറ്റിക് സ്പ്രേയർ, തെങ്ങുകയറ്റയന്ത്രം എന്നിവയാണ് ഇവിടെ കർഷകർക്ക് ഉപയോഗപ്പെടാതെ കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.