മൂവാറ്റുപുഴ: കോവിഡ് സ്ഥിരീകരിച്ചിട്ടും മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫിസിലും പൊതുസ്ഥലങ്ങളിലും എത്തിയതായി പരാതി. എന്നാൽ, ചുമതല കൈമാറാനെത്തിയതാെണന്ന് ആർ.ഡി.ഒ.
രണ്ടുദിവസം മുമ്പ് രോഗം സ്ഥിരീകരിച്ച ഇദ്ദേഹം വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓഫിസിലെത്തി ജീവനക്കാരും പൊതുജനങ്ങളുമായി ഇടപഴകി രോഗം പടർത്തുന്ന ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കിയെന്ന് മുൻ ജില്ല പഞ്ചായത്ത് അംഗവും എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനറുമായ എൻ. അരുൺ ആർ.ഡി.ഒക്ക് എതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജില്ലയുടെ കിഴക്കൻ മേഖലയുടെ ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥൻതന്നെ പുറത്തിറങ്ങുന്നത് നീതീകരിക്കാനാവില്ല.
വോട്ടെണ്ണൽ പ്രക്രിയയെവരെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വരണാധികാരിയായ ആർ.ഡി.ഒക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച ആയിരുന്നെന്നും വോട്ടെണ്ണൽ ജോലികളുമായി ബന്ധപ്പെട്ട് വരണാധികാരി എന്ന നിലയിൽ ഒട്ടേറെ ജോലികൾ ചെയ്തുതീർക്കാനും ചുമതല കൈമാറാനും മാത്രമാണ് ഒാഫിസിൽ എത്തിയതെന്നും ആർ.ഡി.ഒ പറഞ്ഞു. ഉദ്യോഗസ്ഥരുമായി ഇടപഴകിയപ്പോൾ പോലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിൽ കഴിയുന്നതുകൊണ്ട് വോട്ടെണ്ണൽ നടപടികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഒരുക്കമെല്ലാം പൂർത്തിയാക്കി ചുമതല ബി.ഡി.ഒക്ക് കൈമാറിയിട്ടുണ്ടെന്നും ആർ.ഡി.ഒ എ.പി. കിരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.