കൊച്ചി: മാസങ്ങളായി കോവിഡ് ചികിത്സാകേന്ദ്രം മാത്രമായി പ്രവർത്തിക്കുന്ന എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ നടപടികൾ ഊർജിതം.
ഫെബ്രുവരി ആദ്യവാരത്തോടെ കോവിഡ് ഇതര രോഗികൾക്കും കോവിഡ് രോഗികൾക്കും ഒന്നുപോലെ ചികിത്സ കിട്ടുന്ന സ്ഥാപനമായി ആശുപത്രി മാറുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ എം.ബി.ബി.എസ് ക്ലാസുകളും പൂർണതോതിൽ പുനരാരംഭിക്കും. ഹൗസ് സർജൻമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് കലക്ടർ ഇടപെട്ട് മെഡിക്കൽ കോളജിൽ കോവിഡ് ഇതര രോഗികൾക്ക് ഒ.പി പുനരാരംഭിച്ചത്.
എന്നാൽ, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാത്തത് സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കാത്ത്ലാബ്, ഡയാലിസിസ് മെഷീനുകൾ, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ എന്നിവ രോഗികൾക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്. ഇതുമൂലം അവസാന വർഷ വിദ്യാർഥികളുടേത് ഒഴികെ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചിരുന്നില്ല.
വിദ്യാർഥി പ്രതിനിധികൾ, ഹൗസ് സർജൻമാർ എന്നിവരെയും പി.ടി.എയെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്ന കലക്ടറുടെ നിർദേശം നടപ്പാകാത്തതിനെ തുടർന്ന് ഹൗസ് സർജൻസ് അസോസിയേഷൻ കഴിഞ്ഞദിവസം പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെൻറും വിഷയത്തിൽ ഇടപെട്ടു.
തുടർന്നാണ് നടപടികൾ ദ്രുതഗതിയിലായത്. മെഡിക്കൽ കോളജിൽ പുതിയ ഐ.സി.യുവിെൻറ പണികൾ പുരോഗമിക്കുകയാണ്. ആലുവ ആശുപത്രിയിൽ കൂടി ഐ.സി.യു സജ്ജമാകുന്നതോടെ മെഡിക്കൽ കോളജ് പ്രവർത്തനം പൂർണതോതിലാകും. കാൻസർ സെൻറർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് കോവിഡ് രോഗികളെ മാറ്റാനും ജനറൽ ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കാൻസർ സെൻറർ വീണ്ടും മെഡിക്കൽ കോളജ് കാമ്പസിലേക്ക് കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.