കിഴക്കമ്പലം: ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ വെളിച്ചമണച്ച് പ്രതിഷേധം. എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമം പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞെന്നും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും ആരോപിച്ച് ശനിയാഴ്ച വൈകീട്ട് ഏഴുമുതല്‍ 7.15 വരെയാണ് ലൈറ്റണച്ച് ട്വന്റി20 പ്രതിഷേധിച്ചത്. കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലാണ് പ്രതിഷേധം നടന്നത്.
നേരത്തെ ട്വന്റി20 പ്രഖ്യാപിച്ച സ്ട്രീറ്റ്ലൈറ്റ് ചലഞ്ചിനെതിരെ എം.എല്‍.എ രംഗത്തുവന്നിരുന്നു. വിജിലന്‍സിന് പരാതി നല്‍കുമെന്നും പറഞ്ഞിരുന്നു. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ എല്ലാ പോസ്റ്റുകളിലും വഴിവിളക്ക്സ്ഥാപിക്കുമെന്ന് പറഞ്ഞ് ഒരു സ്ട്രീറ്റ്ലൈറ്റിന് 2500 രൂപവീതം കണക്കാക്കി പൊതുജനങ്ങളില്‍നിന്ന് തുക സമാഹരിക്കാൻ ഫേസ്ബുക്കിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെച്ച് നല്കിയ പരസ്യത്തെതുടര്ന്നാണ് വിവാദം ഉയര്‍ന്നത്. തുടര്‍ന്ന് ബിജു മാത്യു എന്നയാൾ പൊലീസിലും വൈദ്യുതി ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് വൈദ്യുതി ബോര്‍ഡ് പൊലീസിന് കൈമാറി. ഇതോടെയാണ് ട്വന്റി20 എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. എം.എല്‍.എയും ട്വന്റി20യുമായി പോര് മുറുകുകയാണ്.
നേരത്തെ കിറ്റെക്സ് പെരിയാര്‍വാലി കനാലിലെ വെള്ളം ഊറ്റുന്നതിനെതിരെ എം.എല്‍.എ ശക്തമായി രംഗത്തുവന്നിരുന്നു. കിറ്റെക്സ് തൊഴിലാളികള്‍ പൊലീസിനെതിരെ അക്രമം അഴിച്ചുവിടുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തപ്പോഴും എം.എല്‍.എ ശക്തമായി എതിർത്തിരുന്നു. സ്ട്രീറ്റ് ലൈറ്റ് വിവാദത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ വിജിലന്‍സില്‍ പരാതി നല്‍കിയിരിക്കുകയാണ് എം.എല്‍.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.