കൊച്ചി: മണ്‍സൂണ്‍ ആരംഭിക്കും മുമ്പേ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സാധ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നിര്‍ദേശം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപറേഷന് ബ്രേക്ക് ത്രൂ പദ്ധതിക്കായി രൂപവത്കരിച്ച ഏകോപന സമിതിക്ക് ഹൈകോടതി നല്കിയ ഉത്തരവ് പ്രകാരമാണ് കലക്ടറുടെ നിര്‍ദേശം. ഓപറേഷന് ബ്രേക്ക് ത്രൂ മൂന്നാംഘട്ടഭാഗമായ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് ദുരന്ത നിവാരണ നിയമപ്രകാരം കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുല്ലശ്ശേരി കനാലിലെ ജലവിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് എം.ജി റോഡ് കട്ട് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ആവശ്യമായ അനുമതി ഉടന്‍ ജല അതോറിറ്റിക്ക് നല്‍കണം. ജല അതോറിറ്റി 10 ദിവസത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് പൂര്‍വസ്ഥിതിയിലാക്കണം. ആവശ്യമായ സാങ്കേതിക സഹായം കൊച്ചി സിറ്റി സ്മാര്‍ട്ട് മിഷന് ലിമിറ്റഡും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും നല്‍കണം. ഈ സമയത്ത് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കണം.
പി ആനഡ് ടി കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാനുള്ള ഒന്നാമത്തെ ബ്ലോക്കിന്റെ നിര്‍മാണം മേയ് 31നകം പൂര്‍ത്തീകരിക്കുമെന്ന് ജി.സി.ഡി.എ ഉറപ്പാക്കണം. രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മാണവും വേഗം പൂര്‍ത്തിയാക്കണം. ഇതിന് ആവശ്യമായ സാങ്കേതിക സഹായം പൊതുമരാമത്ത് കെട്ടിടവിഭാഗം ജി.സി.ഡി.എക്ക് നല്‍കണം. നിർമാണപുരോഗതി സംബന്ധിച്ച് സ്ഥലപരിശോധന നടത്തി കൊച്ചി തഹസില്‍ദാര്‍ ദുരന്തനിവാരണ അതോറിറ്റിക്ക് പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൊച്ചി നഗരത്തിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന റെയില്‍വേ ലൈനുകള്‍ക്ക് സമീപത്തെ എല്ലാ റെയില്‍വേ കലുങ്കുകളും വൃത്തിയാക്കുന്നതിന് സതേണ്‍ റെയില്‍വേ ഡിവിഷനല്‍ എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി. മൈനര്‍ ഇറിഗേഷന്‍ വിഭാഗം ഇതിന് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കണം.
കൊച്ചി കോര്പറേഷന്, ഫയര്‍ ആൻഡ് െറസ്ക്യൂ, കൊച്ചി മെട്രോ റെയില്‍, ബി.എസ്.എൻ.എല്‍, കെ.എസ്.ഇ.ബി എന്നിവരുടെ നേതൃത്വത്തിൽ പ്രധാന കനാലുകളിലും ഓടകളിലും വെള്ളക്കെട്ടുണ്ടാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതോ അല്ലാത്തതോ ആയ കേബിള്‍ നെറ്റ് വര്‍ക്കുകള്‍ കണ്ടെത്തുന്നതിന് സംയുക്ത പരിശോധന നടത്തണം. മൈനര്‍ ഇറിഗേഷന്‍ ഇതിന് ആവശ്യമായ സാങ്കേതികസഹായം നല്‍കണം. നഗരത്തിലെ കനാലുകളും ഓടകളും മഴക്കാലത്തിന് മുമ്പ് വൃത്തിയാക്കുന്നതിന് ജല അതോറിറ്റിയുടെ കൈവശമുള്ള ജെറ്റിങ് കം സക്ഷന്‍ മെഷീന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ വകുപ്പുകള്‍ക്കോ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.