മുപ്പത്തടം: ഹൈടെക് ആകാനൊരുങ്ങി മുപ്പത്തടം ഗവ. ഹൈസ്കൂൾ. സ്കൂളിൽ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഫാക്ടിന്റെ സി.എസ്.ആർ ഫണ്ടിൽനിന്ന് 2.60 കോടി രൂപ അനുവദിച്ചു. മൂന്ന് നിലകളിലായി 12 പുതിയ ക്ലാസ് മുറികളാണ് പദ്ധതി പൂർത്തീകരിക്കുന്നതോടെ സ്കൂളിന് ലഭിക്കുന്നത്.
ഒന്നും രണ്ടും നിലകളാണ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്നത്. സ്ഥലം എം.എൽ.എയും വ്യവസായ മന്ത്രിയുമായ പി. രാജീവ് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് താഴത്തെ നില പണിതുയർത്തിയത്.
പുതിയ കെട്ടിടത്തിലെ മൂന്നു നിലകളിലും വിദ്യാർഥികൾക്ക് ശൗചാലയ സൗകര്യങ്ങൾ ഉണ്ടാകും. ഗേറ്റ്, ഇന്റർലോക് ടൈൽ, റൂഫ് എന്നിവക്കും താഴത്തെ നിലയിൽ അവശേഷിക്കുന്ന പെയിന്റിങ് പ്രവർത്തനങ്ങൾക്കും ഉൾപ്പെടെയാണ് ഫണ്ട് അനുവദിച്ചത്.
സ്കൂളിലെ മറ്റൊരു പഴയ കെട്ടിടം പൊളിച്ചുപണിയാൻ 1.30 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടു നിലകളിലായി സയൻസ് ലാബ് ഉൾപ്പെടെ നാല് ക്ലാസ് മുറികളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ പദ്ധതികൾ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ ഹൈടെക്കാകാൻ ഒരുങ്ങുകയാണ് മുപ്പത്തടം ഗവ. ഹൈസ്കൂൾ.
1200ലധികം വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ മോഡൽ സ്കൂളായ മുപ്പത്തടം ഗവ. ഹൈസ്കൂളിൽ മതിയായ ക്ലാസ് മുറികളുടെ അഭാവമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മന്ത്രി പി. രാജീവ് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ആറുവർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി മികവിന്റെ കേന്ദ്രമാകുകയാണ് മുപ്പത്തടം ഗവ. ഹൈസ്കൂൾ. ഇത്തവണ 150ലധികം വിദ്യാർഥികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.