കൊച്ചി: ഉൾനാടൻ ജലപാതകൾക്ക് ഏറെ സാധ്യതയുള്ള കേരളത്തിലെ വിശാലമായ കായൽ, കനാൽ ശൃംഖലകൾക്ക് ഇനി പുതിയ മുഖം. ഹരിത ഗതാഗതം, നദീടൂറിസം, ചരക്കുനീക്കം എന്നിവയിലൂടെ കേരളത്തിലെ ജലപാതകളിൽ വൻ വരുമാന-വികസന സാധ്യതകളാണ് തുറക്കപ്പെടുകയെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
കേരളം, ഗുജറാത്ത്, കർണാടക, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾനാടൻ ജലപാതകളിൽ ഇത്തരം മേഖലകളിലെ വികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. കേരളത്തിൽ ഉൾനാടൻ ജലഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 50 കോടിയുടെ സ്ലിപ്പ്‌വേ, റിവർ ക്രൂയിസ് ജെട്ടി, സർവേ യാനം പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗത ശൃംഖല വികസിപ്പിക്കുക, പ്രധാന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് അംഗീകാരം നൽകുക, നദികളുടെ പൂർണ സാമ്പത്തിക സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്തുക എന്നിവയെക്കുറിച്ച സമഗ്ര രൂപരേഖ സജ്ജമാക്കാൻ കൊച്ചിയിൽ ചേർന്ന ഉൾനാടൻ ജലഗതാഗത വികസന കൗൺസിലിന്‍റെ (ഐ.ഡബ്ല്യു.ഡി.സി) മൂന്നാം യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. വകുപ്പ് സെക്രട്ടറി വിജയ് കുമാർ ഐ.എ.എസ്, ഐ.ഡബ്ല്യു.എ.ഐ ചെയർപേഴ്‌സൻ സുനിൽ പാലിവാൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.