കൊച്ചി: ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാർഷിക സമ്മേളനം സെപ്റ്റംബർ 12 മുതൽ 14 വരെ കൊച്ചിയിൽ നടക്കും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകും.
ലെ മെറിഡിയൻ കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ വൻകുടൽ ക്യാൻസറുകളുടെ സർജിക്കൽ, റേഡിയേഷൻ, ജീനോമിക് വശങ്ങളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ നടക്കും. വിദഗ്ധർ നയിക്കുന്ന നോൺ-ഓപ്പറേറ്റീവ് മാനേജ്മെന്റിനെക്കുറിച്ചുള്ള പ്രത്യേക സെക്ഷനും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
'വൻകുടൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്നതിനാൽ അടിയന്തരശ്രദ്ധ നൽകേണ്ട ഒരു ചികിത്സ മേഖലയായി ഇത് മാറിക്കഴിഞ്ഞു. അതിനാൽ ഈ സമ്മേളനത്തിലൂടെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന് അറിവ് പങ്കിടുകയും രോഗി കേന്ദ്രീകൃത പരിചരണ സമീപനം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജിഓസ് 2025 വാർഷിക സമ്മേളനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാരിയർ പറഞ്ഞു.
ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി. കോൺഫെറൻസ് രജിസ്ട്രേഷനായി ബന്ധപ്പെടുക : 85938 35323
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.