കൊച്ചി: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ ഡ്രൈ റൺ പൂർണ വിജയം. കോവിഡ് വാക്സിൻ എത്തിയാൽ മാനദണ്ഡങ്ങൾ പാലിച്ച് കുത്തിവെപ്പ് നടപടി പൂർത്തീകരിക്കാൻ താലൂക്ക് ആശുപത്രിക്ക് സാധിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു ഇത്.
മുൻകൂട്ടി നിശ്ചയിച്ച 25 പേർക്ക് നടപടിക്രമങ്ങൾ പാലിച്ച് വാക്സിനേഷൻ പൂർത്തിയാക്കുന്നതിെൻറ പരിശീലനമായിരുന്നു ഡ്രൈ റൺ. പിഴവുകൾ ഏതുമില്ലാതെ കൃത്യതയോടെ നടപടി പൂർത്തിയാക്കി. രാവിലെ ഒമ്പതുമുതൽ 11 വരെ 25പേർ നിശ്ചിതസമയത്ത് ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിരോധ വാക്സിൻ 'സ്വീകരിച്ചു'.
വാക്സിനേഷൻ ഇങ്ങനെ
ആശുപത്രി വളപ്പിൽ സജ്ജമാക്കിയ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടർന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കും. ശേഷം ഒന്നാം വാക്സിനേഷൻ ഓഫിസറുടെ മുന്നിൽ തിരിച്ചറിയൽ രേഖയുമായി എത്തണം. ഇത് പരിശോധിച്ച് ഉറപ്പാക്കിയശേഷം രണ്ടാം വാക്സിനേഷൻ ഓഫിസറുടെ സമീപത്തേക്ക് കടത്തിവിടും. അവിടെ ആളുടെ വിവരങ്ങൾ കോവിൻ പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.
മൂന്നാം വാക്സിനേഷൻ ഓഫിസർ വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ രേഖപ്പെടുത്തും. വാക്സിനേഷൻ മുറിക്ക് പുറത്തെത്തിയ ആളെ പ്രത്യേകം സജ്ജമാക്കിയ നിരീക്ഷണമുറിയിലേക്ക് മാറ്റും. അസ്വസ്ഥതകൾ ഉണ്ടായാൽ അടിയന്തര പരിചരണത്തിനായുള്ള ക്രമീകരണങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
കുത്തിവെപ്പ് ഒഴികെ മറ്റെല്ലാം കൃത്യമായി പൂർത്തിയാക്കിയതോടെ അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഡ്രൈ റൺ പൂർണ വിജയമായി. താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ്, താലൂക്ക് ആശുപത്രിയിലെ കോവിഡ് 19 നോഡൽ ഓഫിസർ ഡോ. അനിത ആർ. കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കോവിഡ് 19 ജില്ല നോഡൽ ഓഫിസർ ഡോ. ശിവദാസ്, ഡബ്ല്യു.എച്ച്.ഒ കൺസൾട്ടൻറ് ഡോ. പ്രതാപൻ എന്നിവർ സന്നിഹിതരായി.
ജില്ല സജ്ജം –കലക്ടർ
കൊച്ചി: കോവിഡ് വാക്സിനേഷന് ജില്ല സജ്ജമെന്ന് കലക്ടർ എസ്. സുഹാസ്. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കവും നടപടിക്രമവും പരിശോധിക്കുന്നതിെൻറ ഭാഗമായി ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ നടന്ന ഡ്രൈ റൺ അദ്ദേഹം നിരീക്ഷിച്ചു.
ആദ്യ ഘട്ടത്തിൽ 60,000 പേർക്ക്
കൊച്ചി: ആദ്യ ഘട്ടത്തിൽ ജില്ലയിൽ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തത് 60,000 പേർ. ജില്ലയിൽ 700 ഓളം കേന്ദ്രങ്ങൾ ആണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഒരു വാക്സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്സിൻ നൽകുന്നത്.
ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ ജില്ലയിൽ വിജയകരമായി പൂർത്തിയായി. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിൻഡർ ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.