മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു മരിച്ചത് ചങ്ങനാശ്ശേരി സ്വദേശികൾ മൂവാറ്റുപുഴ/ചങ്ങനാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ചങ്ങനാശ്ശേരി ആരമലക്കുന്ന് പുതുപ്പറമ്പില്‍ മുഹമ്മദ് നജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്മായിൽ (24), ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ ദാമോദരന്‍റെ ഭാര്യ ശ്യാമള (60)എന്നിവരാണ് മരിച്ചത്. ദാമോദരൻ, ശ്യാമളയുടെ സഹോദരൻ അനിൽകുമാർ എന്നിവർക്കാണ് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച മൂന്നോടെ എം.സി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്കവലക്ക് സമീപമായിരുന്നു അപകടം. നെടുമ്പാശ്ശേരിയിൽനിന്ന് ചങ്ങനാശ്ശേരിക്ക് പോയ കാർ മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. വിദേശത്തുനിന്ന് എത്തിയ ദാമോദരനെ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായി തകർന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് കാറിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇസ്മായിൽ മരിച്ചു. ശ്യാമളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരും മരിച്ചു. മൂവാറ്റുപുഴ പൊലീസ് നടപടി സ്വീകരിച്ചു. മുഹമ്മദ് ഇസ്മായിലിന്‍റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചങ്ങനാശ്ശേരിയിൽ മൊബൈൽ കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായിൽ. മാതാവ്: റാഷിദ. സഹോദരങ്ങൾ: മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ അഹദ്. ശ്യാമളയുടെ മക്കള്‍: ദീപ, ദീപക്. മരുമകന്‍: വിമല്‍. സംസ്‌കാരം പിന്നീട്. photo general folder
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.