കുസാറ്റ്: പുതിയ പദ്ധതികള്‍ക്ക് 68.5 കോടി

കളമശ്ശേരി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ ഫെലോഷിപ്പുകള്‍ക്ക് 8.82 കോടി രൂപ വകയിരുത്തി. ഇക്കാര്യത്തിൽ 20 ശതമാനത്തിന്‍റെ വർധനവാണ് നടപ്പാക്കുക. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് തീരുമാനം. സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ആര്‍. ശശിധരന്‍ അവതരിപ്പിച്ച ബജറ്റില്‍ 376 കോടി 63 ലക്ഷം രൂപ വരവും 390 കോടി അഞ്ചുലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്നു. പുതിയ കോഴ്‌സുകളും പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. ട്രാന്‍സലേഷനല്‍ റിസര്‍ച് സെന്റര്‍, ഹോസ്റ്റല്‍ സൗകര്യ വർധന, കേരള നവ നിര്‍മാണ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്, എംപ്ലോയ്മെന്റ് എന്‍റർപ്രണര്‍ഷിപ് കേന്ദ്രം, ഹരിത പരിസരം, സ്‌കോളര്‍ ലാബ്, നെറ്റ് സീറോ എനര്‍ജി ബില്‍ഡിങ്, ഹൈബ്രിഡ് ലേണിങ് ക്ലാസുകള്‍, കര്‍ഷക സഹായകേന്ദ്രം എന്നിവയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍. നിർദിഷ്ട പദ്ധതികള്‍ക്കായി 68.5 കോടി രൂപയും കുസാറ്റ് സുവര്‍ണ ജൂബിലി പ്രഖ്യാപനങ്ങള്‍ക്കായി 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 5.94 കോടി രൂപ ചെലവഴിക്കും. 85 ലക്ഷം രൂപ ഡിജിറ്റലൈസേഷനും ഡേറ്റ സെന്ററിനുമായി വിനിയോഗിക്കുമ്പോള്‍ 30 ലക്ഷം രൂപ കാമ്പസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നെറ്റ് സീറോ എനര്‍ജി പദ്ധതികള്‍ക്കായി ചെലവഴിക്കും. ദേശീയ-അന്തര്‍ദേശീയതലത്തില്‍ സര്‍വകലാശാലയെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്ന് വി.സി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.