മൂവാറ്റുപുഴ ടൗണ്‍ വികസനം: 5.11 കോടി കൈമാറി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ റോഡ് വികസനത്തിന്റെ ഭാഗമായി 5.11 കോടി രൂപ കിഫ്ബി നഗരവികസന ഏജന്‍സിയായ കെ.ആര്‍.എഫ്.ബിക്ക് കൈമാറി. കെ.എസ്. ഇ.ബിക്ക് 3.16 കോടി രൂപയും വാട്ടര്‍ അതോറിറ്റിക്ക് 1.99 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരവികസനം കൂടുതല്‍ മികച്ചതാകുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞു. റോഡ് വികസനത്തിന്റ ഭാഗമായി വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. വൈദ്യുതി മുടക്കവും പൊട്ടിയൊലിക്കുന്ന കുടിവെള്ള പൈപ്പുകളും ഒഴിവാക്കാനാണിത്. ഇതിനായി ചാലുകൾ (ഡക്ടുകൾ) നിർമിച്ച് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും സ്ഥാപിക്കും. ഇതിനായി കെ.ആര്‍.എഫ്.ബി പണം ഉടന്‍ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കൈമാറും. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനും നടപടികളുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ഭൂഗര്‍ഭ കേബിളുകളിലൂടെയാകും പുതിയ പ്ലാനനുസരിച്ച് വൈദ്യുതി വിതരണം നടത്തുക. ഇതോടെ നഗരത്തിലെ നിത്യമായ വൈദ്യതിമുടക്കത്തിന് പരിഹാരമാകും. അപകടങ്ങള്‍ കുറക്കാനും ഇതുവഴി കഴിയും. നഗരത്തിലെ തൂണുകളൊഴിവാക്കി ഡക്ടിലൂടെയാവും വൈദ്യുതി കേബിളുകള്‍ വലിക്കുക. ഇതോടെ വൈദ്യുതി തൂണുകളില്ലാത്ത നഗരമായി മൂവാറ്റുപുഴ മാറും. വാട്ടര്‍ അതോറിറ്റി പൈപ്പുകളും പ്രത്യേക ചാലുകള്‍ സ്ഥാപിച്ച് അതിലൂടെയാക്കും. നഗരത്തില്‍ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ ഉൾപ്പെടെ പ്രത്യേക ചാലുകളിലൂടെ ആക്കുന്നതോടെ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ ഒഴിവാക്കാമെന്നും എം.എല്‍.എ പറഞ്ഞു. ടാറിങ്ങിന് പിന്നാലെ വാട്ടര്‍ കണക്ഷന്റെ പേരില്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് റോഡ് തകർച്ചക്കിടയാക്കാറുണ്ട്. വാട്ടര്‍ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും പ്രത്യേക ചാലുകളാണ് നിര്‍മിക്കുക. ഇതടക്കം പഴയ ഡി.പി.ആറില്‍നിന്ന് കാതലായ മാറ്റങ്ങളോടെയാണ് പുതിയ ഡിസൈന്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായുള്ള പണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നഗര വികസന പദ്ധതികളുടെ ടെന്‍ഡറിനൊപ്പം തന്നെ പുതിയ വര്‍ക്കുകളും ടെന്‍ഡര്‍ ചെയ്യുമെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.